ഇന്ത്യൻ കരസേനയുടെ 1,600 കോടി രൂപയുടെ ലോയിറ്ററിംഗ് മ്യൂണിഷൻ (Loitering Munition) കരാറിൽ ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) നിബി ലിമിറ്റഡും (Nibe Limited) ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനികളായി മാറി. ആകെ ആവശ്യമുള്ള 840 ലോയിറ്ററിംഗ് മ്യൂണിഷനുകളിൽ 64 ശതമാനവും ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് വിതരണം ചെയ്യും. ഇതിലൂടെ ഏകദേശം 1,000 കോടി രൂപയുടെ ഓർഡർ ടാറ്റാ ഗ്രൂപ്പിന് ലഭിക്കാൻ സാധ്യതയുണ്ട്. ബാക്കിയുള്ള 36 ശതമാനം ഓർഡർ നിബി ലിമിറ്റഡിനാണ് ലഭിക്കുക, ഇതിന്റെ മൂല്യം ഏകദേശം 600 കോടി രൂപയോളം വരും.
100 കിലോമീറ്റർ ദൂരപരിധിയുള്ള ലോയിറ്ററിംഗ് മ്യൂണിഷനുകൾക്കായുള്ള ഈ കരാർ ഇന്ത്യൻ കരസേനയുടെ ആർട്ടിലറി വിഭാഗത്തിന്റെ ആധുനികവൽക്കരണത്തിന്റെ ഭാഗമാണ്. അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തി സൈന്യത്തെ കൂടുതൽ കരുത്തുറ്റതാക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, വരും മാസങ്ങളിൽ കൂടുതൽ ഡ്രോണുകൾ സൈന്യത്തിൽ ഉൾപ്പെടുത്താൻ കരസേന പദ്ധതിയിടുന്നുണ്ട്. അടുത്ത 12-18 മാസത്തിനുള്ളിൽ 50 കി.മീ മുതൽ 1,000 കി.മീ വരെ ദൂരപരിധിയുള്ള ഡ്രോണുകൾ ദ്രുതഗതിയിലുള്ള നടപടികളിലൂടെ സൈന്യത്തിൽ ഉൾപ്പെടുത്താനാണ് ആർട്ടിലറി ഡയറക്ടറേറ്റിന്റെ നീക്കം.
Tata Advanced Systems and Nibe Limited are set to win the Indian Army’s ₹1,600 crore contract for 840 advanced loitering munitions to boost artillery firepower.
