ഐഐടി ഖരഗ്പൂരിൽ നിന്ന് ബിരുദം നേടിയ ശേഷം ലഭിച്ചേക്കാവുന്ന വമ്പൻ ശമ്പളങ്ങളെ തഴഞ്ഞ്, 40000 രൂപ ശമ്പളത്തിൽ ഐഎസ്ആർഒയിൽ ജോലിയിൽ പ്രവേശിച്ചതാണ് തന്റെ സംരംഭക വിജയത്തിന് അടിത്തറ പാകിയതെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സിഇഒ പവൻ കുമാർ ചന്ദന. ഐഐടി ബിരുദധാരികൾ സാധാരണയായി ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജോലികളോ വിദേശ അവസരങ്ങളോ തേടുമ്പോൾ, താൻ രാജ്യത്തിന്റെ ബഹിരാകാശ സാങ്കേതികവിദ്യയിൽ സംഭാവന നൽകാനാണ് ആഗ്രഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. പണത്തേക്കാൾ ഉപരിയായി, താൻ ചെയ്യുന്ന ജോലിയിലെ അഭിനിവേശമാണ് തന്നെ നയിച്ചതെന്നും ആ തിരഞ്ഞെടുപ്പ് നൽകിയ അറിവും അനുഭവവുമാണ് പിന്നീട് സ്വന്തമായി ഒരു ബഹിരാകാശ കമ്പനി കെട്ടിപ്പടുക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018-ൽ ഐഎസ്ആർഒയിലെ സുരക്ഷിതമായ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച്, അന്ന് ശൈശവാവസ്ഥയിലായിരുന്ന ഇന്ത്യയിലെ സ്വകാര്യ ബഹിരാകാശ മേഖലയിൽ ചുവടുറപ്പിക്കാൻ തീരുമാനിച്ചത് വലിയൊരു റിസ്ക് തന്നെയായിരുന്നു. ഒരു ബിസിനസ് പശ്ചാത്തലമോ നിക്ഷേപക ബന്ധങ്ങളോ ഇല്ലാതിരുന്നിട്ടും, സ്വന്തം ആശയത്തിലുള്ള വിശ്വാസം മാത്രമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്. ഇന്ന് ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ സാങ്കേതിക യുണികോൺ ആയി സ്കൈറൂട്ട് എയ്റോസ്പേസ് മാറുമ്പോൾ, തന്റെ കരിയറിന്റെ തുടക്കത്തിൽ എടുത്ത ആ നിർണ്ണായകമായ തീരുമാനമാണ് ഏറ്റവും വലിയ വിജയമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു.
Pawan Kumar Chandana chose a ₹40,000 ISRO job over higher salaries, gaining the experience that helped him build Skyroot Aerospace into India’s space tech unicorn.
