ഇന്ത്യയുടെ അഭിമാനകരമായ മനുഷ്യ ബഹിരാകാശ ദൗത്യമായ ‘ഗഗൻയാൻ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലേക്ക് കടന്നതായി കേന്ദ്ര സർക്കാർ പാർലമെന്റിൽ വ്യക്തമാക്കി. ബഹിരാകാശ മേഖലയിലെ തദ്ദേശീയ സാങ്കേതികവിദ്യകൾ വിജയകരമായി പരീക്ഷിച്ചതായും, ക്രൂ മോഡ്യൂൾ, സർവീസ് മോഡ്യൂൾ എന്നിവയുടെ പ്രൊപ്പൽഷൻ സിസ്റ്റങ്ങളുടെ വികസനവും ഗ്രൗണ്ട് ടെസ്റ്റിംഗും പൂർത്തിയായതായും ലോക്സഭയിൽ നൽകിയ മറുപടിയിൽ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

ആദ്യഘട്ട ആളില്ലാ ദൗത്യത്തിന് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരിശോധനയും, പാരച്യൂട്ട് റിക്കവറി സിസ്റ്റങ്ങളുടെ പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയായിട്ടുണ്ട്. ദൗത്യത്തിനായി തിരഞ്ഞെടുത്ത ഇന്ത്യൻ വ്യോമസേനയിലെ നാല് പൈലറ്റുമാർ റഷ്യയിൽ തങ്ങളുടെ പ്രാഥമിക പരിശീലനം ഇതിനോടകം പൂർത്തിയാക്കി.
മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കുന്നതിന് മുൻപ് ഐഎസ്ആർഒ നിരവധി ആളില്ലാ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 2027-ന്റെ ആദ്യ പാദത്തിൽ തന്നെ ഇന്ത്യയുടെ ആദ്യ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് അയക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ഈ ദൗത്യം വിജയകരമാകുന്നതോടെ, സോവിയറ്റ് യൂണിയൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ചൈന എന്നിവയ്ക്ക് ശേഷം സ്വതന്ത്രമായി മനുഷ്യ ബഹിരാകാശ ദൗത്യം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കൂടാതെ, 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുന്നതിനും 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനുമുള്ള ഇന്ത്യയുടെ ദീർഘകാല ലക്ഷ്യങ്ങൾക്ക് ഗഗൻയാൻ പദ്ധതി അടിത്തറയിടുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
India’s Gaganyaan mission enters its final phase. Union Minister Jitendra Singh highlights key ISRO milestones, astronaut training, and future targets in Parliament.
