ഇന്ത്യയുടെ റെയിൽവേ വീൽ നിർമ്മാണ മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് വലിയ തോതിലുള്ള സ്വകാര്യ നിക്ഷേപങ്ങൾ എത്തുന്നു. ഇതുവരെ പൊതുമേഖലയുടെ മാത്രം കുത്തകയായിരുന്ന ഈ രംഗത്തേക്ക് ജുപിറ്റർ വാഗൺസ്, ടിറ്റാഗഡ് റെയിൽ-സിസ്റ്റംസ് രാമകൃഷ്ണ ഫോർജിങ്സ് തുടങ്ങിയ സംരംഭങ്ങൾ കടന്നുവന്നതോടെ രാജ്യത്തിന്റെ ഉത്പാദന ശേഷി വൻതോതിൽ വർദ്ധിക്കുകയാണ്.
ഒഡീഷയിൽ ജുപിറ്റർ വാഗൺസ് സ്ഥാപിക്കുന്ന പുതിയ പ്ലാന്റും ചെന്നൈയിൽ ടിറ്റാഗഡ്-രാമകൃഷ്ണ ഫോർജിങ്സ് ആരംഭിച്ച സംരംഭവും യാഥാർത്ഥ്യമാകുന്നതോടെ അടുത്ത 2-3 വർഷത്തിനുള്ളിൽ രാജ്യത്തെ റെയിൽവേ വീൽ നിർമ്മാണം പുതിയ ഉയരങ്ങളിലെത്തും. വന്ദേ ഭാരത് ട്രെയിനുകൾക്കും മെട്രോ കോച്ചുകൾക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്ന ഇന്ത്യയ്ക്ക് ഈ പുതിയ നിക്ഷേപങ്ങൾ വലിയ ആശ്വാസമാകും.
കഴിഞ്ഞ വർഷം ചൈനയിൽ നിന്ന് മാത്രം ഇന്ത്യ 50,000ത്തിലധികം വീൽസെറ്റുകളാണ് ഇറക്കുമതി ചെയ്തത്. എന്നാൽ സ്വകാര്യ നിക്ഷേപങ്ങളുടെ കടന്നുവരവോടെ ഈ രംഗത്ത് വൻ കുതിച്ചുചാട്ടമാണ് ഉണ്ടാകാൻ പോകുന്നത്. ജുപിറ്റർ വാഗൺസിന്റെ പുതിയ പ്ലാന്റ് വഴി ഉത്പാദനത്തിന്റെ 50-60 ശതമാനവും കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതുപോലെ 2,000 കോടി രൂപ മുതൽമുടക്കിൽ ആരംഭിച്ച ടിറ്റാഗഡ്-രാമകൃഷ്ണ ഫോർജിങ്സ് സംരംഭത്തിന് വർഷത്തിൽ 2.28 ലക്ഷം ഫോർജ്ഡ് വീലുകൾ നിർമ്മിക്കാനുള്ള ശേഷിയുണ്ട്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ലോകരാഷ്ട്രങ്ങളിലേക്ക് റെയിൽവേ വീലുകൾ കയറ്റുമതി ചെയ്യുന്ന പ്രധാന ആഗോള ഹബ്ബായി ഇന്ത്യ മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
India’s railway wheel manufacturing gets a major boost through private investments from Jupiter Wagons and Titagarh-Ramkrishna Forgings, paving the way to become a global export hub.
