നാലു പതിറ്റാണ്ടോളം ടാറ്റാ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ച ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തന്റെ രാജി പ്രഖ്യാപിച്ചു. മറ്റൊരു ഊഴത്തിന് താൻ ഇല്ലെന്നും എന്നാൽ നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഗ്രാമത്തിൽനിന്ന് ഉയർന്നുവന്ന് ടി.സി.എസിലൂടെ ഇന്ത്യയിലെ മുൻനിര വ്യവസായ ഗ്രൂപ്പുകളിലൊന്നിനെ നയിച്ച അദ്ദേഹത്തിന്റെ കരിയർ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ വിരമിക്കൽ പ്രഖ്യാപനത്തോടെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ച് അടക്കമുള്ള കാര്യങ്ങൾ വാർത്തകളിൽ നിറയുകയാണ്. തമിഴ്‌നാട്ടിലെ ഗ്രാമീണ പ്രദേശത്തെ തമിഴ് മീഡിയം സർക്കാർ സ്കൂളിൽ നിന്ന് പഠനം തുടങ്ങി ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ബിസിനസ്സ് ഗ്രൂപ്പിന്റെ തലപ്പത്തേക്ക് എത്തിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദനാത്മകമാണ്.

എൻ. ചന്ദ്രശേഖരന്റെ വിദ്യാഭ്യാസ യോഗ്യത
തമിഴ്‌നാട്ടിലെ നാമക്കൽ ജില്ലയിലെ മോഹനൂർ ഗ്രാമത്തിൽ 1963ൽ ഒരു കർഷക കുടുംബത്തിലാണ് ചന്ദ്രശേഖരൻ ജനിച്ചത്. ഗ്രാമത്തിലെ തമിഴ് മീഡിയം സർക്കാർ സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം. അദ്ദേഹവും സഹോദരങ്ങളും ദിവസവും മൂന്ന് കിലോമീറ്ററിലധികം നടന്ന് സ്കൂളിൽ പോയിരുന്നതായി പഴയകാല അനുഭവങ്ങൾ വ്യക്തമാക്കുന്നു.

സ്കൂൾ പഠനത്തിനു ശേഷം കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (CIT) നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടി. തുടർന്ന് ഇന്നത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി (NIT Trichy) ആയ അന്നത്തെ റീജിയണൽ എൻജിനീയറിങ് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (MCA) കോഴ്സ് പൂർത്തിയാക്കി. 1986ൽ അദ്ദേഹം എം.സി.എ വിജയിച്ചു. ഇന്ത്യയിൽ സാങ്കേതികവിദ്യാരംഗം ശൈശവാവസ്ഥയിലായിരുന്ന കാലത്താണ് അദ്ദേഹം കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് തിരഞ്ഞെടുക്കുന്നത്. തുടക്കത്തിൽ കൃഷി പഠിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെങ്കിലും, കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ അന്നത്തെ പ്രിൻസിപ്പൽ എം. ഗുരുസാമിയുടെ പ്രോത്സാഹനത്താൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് തെരഞ്ഞെടുക്കുകയായിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളി റീജിയണൽ എൻജിനീയറിങ് കോളേജിലെ ആദ്യ എം.സി.എ ബാച്ചിൽ അദ്ദേഹം ചേർന്നു.

ഇന്റേൺ മുതൽ ടി.സി.എസ് മേധാവി വരെ
പഠനം പൂർത്തിയാക്കിയ ഉടനെയാണ് ചന്ദ്രശേഖരൻ ടാറ്റാ ഗ്രൂപ്പുമായി ബന്ധപ്പെടുന്നത്. 1987ൽ അദ്ദേഹം ടാറ്റാ കൺസൾട്ടൻസി സർവീസസിൽ (TCS) ചേർന്നു. തന്റെ അവസാന വർഷ പ്രോജക്ട് ടി.സി.എസിലാണ് അദ്ദേഹം ചെയ്തത്, അത് പിന്നീട് അദ്ദേഹത്തിന്റെ മുഴുവൻ സമയ കരിയറായി മാറി. തുടർന്നുള്ള പതിറ്റാണ്ടുകളിൽ വലിയ സാങ്കേതിക പ്രോഗ്രാമുകൾ കൈകാര്യം ചെയ്യുകയും ആഗോള ക്ലയന്റുകളെ നിയന്ത്രിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ഉയർന്ന പദവികളിലെത്തി. 2009 ഒക്ടോബറിൽ ടി.സി.എസിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും പിന്നീട് സി.ഇ.ഒയുമായി നിയമിതനായി. വലിയ പ്രോജക്റ്റുകളും ടീമുകളും ക്ലയന്റുകളെയും കൈകാര്യം ചെയ്ത അനുഭവസമ്പത്താണ് അദ്ദേഹത്തെ ഈ നിലയിലേക്ക് ഉയർത്തിയത്.

ചന്ദ്രശേഖരനെ രൂപപ്പെടുത്തിയ നേതൃപാഠങ്ങൾ
ടി.സി.എസിലെ കരിയർ കാലത്ത് മുൻ സി.ഇ.ഒ എസ്. രാമദൊരൈ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി അടുത്ത് പ്രവർത്തിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കഠിനാധ്വാനവും അച്ചടക്കവും രാമദൊരൈയിൽ നിന്ന് പഠിച്ചതായി അദ്ദേഹം മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ തത്വങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ സ്വന്തം നേതൃത്വശൈലിയുടെയും ഭാഗമായി മാറി. സിസ്റ്റങ്ങൾക്ക് മുൻഗണന നൽകുന്ന അദ്ദേഹത്തിന്റെ മാനേജ്മെന്റ് രീതി സാങ്കേതിക പശ്ചാത്തലത്തിൽ നിന്ന് ഉടലെടുത്തതാണ്. വിജയങ്ങൾ ആവർത്തിക്കാനും നിരന്തരം മെച്ചപ്പെടാനും വ്യക്തമായ സംവിധാനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. പ്രക്രിയകളിൽ ഊന്നിയുള്ള ഈ ശൈലി പിന്നീട് അദ്ദേഹം ടി.സി.എസിൽ നിന്ന് ടാറ്റാ സൺസിലേക്കും വ്യാപിപ്പിച്ചു.

ടാറ്റാ സൺസിന്റെ തലപ്പത്തേക്ക്
2009ൽ ടി.സി.എസിന്റെ സി.ഇ.ഒ ആയ അദ്ദേഹം 2017ൽ ടാറ്റ സൺസിന്റെ ചുമതലയേറ്റെടുത്തു. മോഹനൂരിലെ തമിഴ് മീഡിയം സ്കൂളിൽ നിന്ന് ടാറ്റാ സൺസ് ചെയർമാൻ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ച കരിയറിലെ ഏറ്റവും സുപ്രധാനമായ ഏടുകളിൽ ഒന്നാണ്. കോർപ്പറേറ്റ് ലോകത്തിന്റെ കേന്ദ്രങ്ങളിൽ നിന്ന് വളരെ ദൂരെ നിന്ന് തുടങ്ങി വിദ്യാഭ്യാസം, കഠിനാധ്വാനം, പ്രൊഫഷണൽ വളർച്ച എന്നിവയിലൂടെ ഒരാൾക്ക് ജീവിതം എത്രത്തോളം മാറ്റിയെടുക്കാം എന്നതിന് മികച്ച ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതയാത്ര.

അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും വളരെ ലളിതമായിരുന്നു. പിതാവ് എസ്. നടരാജൻ വക്കീൽ ആയിരുന്നെങ്കിലും പിന്നീട് മോഹനൂരിലേക്ക് മടങ്ങി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മൂന്ന് സഹോദരങ്ങളിൽ ഏറ്റവും ഇളയവനായിരുന്നു ചന്ദ്രശേഖരൻ. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ എൻ. ഗണപതി സുബ്രഹ്മണ്യവും ടി.സിയിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്.

എൻ. ചന്ദ്രശേഖരന്റെ ടാറ്റാ ഗ്രൂപ്പ് യാത്ര
1987ൽ ടി.സി.എസിൽ തുടങ്ങിയ കരിയറിലൂടെ ഏകദേശം 40 വർഷത്തോളമാണ് അദ്ദേഹം ടാറ്റ ഗ്രൂപ്പിനൊപ്പം ചെലവഴിച്ചത്. ഒരു ടെക്നോളജി പ്രൊഫഷണലായി കരിയർ ആരംഭിച്ച അദ്ദേഹം, പടിപടിയായി വളർന്ന് ടി.സി.എസിന്റെ സി.ഇ.ഒയും ഒടുവിൽ ടാറ്റാ സൺസിന്റെ ചെയർമാനുമായി മാറി. 2026 ആഗസ്റ്റ് 12ന്, ടാറ്റാ സൺസ് ചെയർമാനായി മറ്റൊരു ഊഴത്തിനു കൂടി താനില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. എങ്കിലും നിലവിലെ കാലാവധി അവസാനിക്കുന്ന 2027 ഫെബ്രുവരി വരെ അദ്ദേഹം ഈ പദവിയിൽ തുടരും.

Explore the inspiring journey of N. Chandrasekaran, from a Tamil-medium government school student to the Chairman of Tata Sons, and his educational background.

Share.
Leave A Reply

Exit mobile version