ഗുരുതരമായ പ്രളയക്കെടുതിയിൽ ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും 1,250 പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ, പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി യുഎൻ ഫണ്ടിന്റെ സഹായം തേടി നേപ്പാൾ. ഏഷ്യയിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായ നേപ്പാളിൽ പ്രളയനാശം ഏകദേശം 5 ബില്യൺ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനായി അടുത്തിടെ രൂപീകരിച്ച ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ്’ ഫണ്ടിലേക്കാണ് നേപ്പാൾ അടിയന്തര സഹായം അഭ്യർത്ഥിച്ച് കത്തയച്ചത്.

എന്നാൽ പുതുതായി രൂപീകൃതമായ ഈ ഫണ്ടിന് ആവശ്യത്തിന് പണമില്ലാത്തതും വേഗത്തിൽ നടപടികൾ സ്വീകരിക്കാൻ കഴിയാത്തതും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഇതുവരെ 485 മില്യൺ ഡോളർ മാത്രമാണ് ഫണ്ടിലേക്ക് ലഭിച്ചിട്ടുള്ളത്, കൂടാതെ അടുത്ത ബോർഡ് യോഗം ഡിസംബറിൽ മാത്രമേ ചേരുകയുള്ളൂ. പ്രതിസന്ധി ഘട്ടങ്ങളിൽ അടിയന്തരമായി സഹായം എത്തിക്കാനുള്ള സംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി വിവിധ കാലാവസ്ഥാ വിദഗ്ധരും സംഘടനകളും ഇതിനകം രംഗത്തെത്തിയിട്ടുണ്ട്.
ചരിത്രപരമായി കൂടുതൽ ഗ്രീൻ ഹൗസ് ഗ്യാസ് പുറത്തുവിട്ട സമ്പന്ന രാജ്യങ്ങൾ കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഉത്തരവാദികളാണെന്നും, വികസ്വര രാജ്യങ്ങളെ സഹായിക്കേണ്ടത് അവരുടെ ധാർമ്മിക ബാധ്യതയാണെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അടുത്ത നവംബറിൽ നടക്കുന്ന കോപ്31 (COP31) ഉച്ചകോടിക്ക് മുൻപ് ഈ ആഗോള ക്ലൈമറ്റ് ഫണ്ടിന്റെ പ്രവർത്തനക്ഷമതയും പ്രസക്തിയും പരിശോധിക്കുന്ന പ്രധാന പരീക്ഷണമായി നേപ്പാളിന്റെ ഈ ആവശ്യം മാറിയിരിക്കുകയാണ്.
Nepal appeals to the UN’s new Loss and Damage Fund after devastating floods cause $5B in losses, testing the global climate finance system’s capability