ഇന്ത്യ സന്ദർശിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ താല്പര്യപ്പെടുന്നുണ്ടെങ്കിലും, സന്ദർശനത്തിന് മുന്നോടിയായി വ്യക്തമായ അജണ്ട ഉറപ്പാക്കേണ്ടതുണ്ടെന്ന് ബംഗ്ലാദേശി നയതന്ത്ര വൃത്തങ്ങളെ വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ക്ഷണപ്രകാരം ബ്രിക്സ് ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുക്കുന്നില്ലെങ്കിലും, ഇന്ത്യയുമായുള്ള ബന്ധം ഒഴിവാക്കാൻ അദ്ദേഹം ശ്രമിക്കുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

താരിഖ് റഹ്മാൻ എത്രയും പെട്ടെന്ന് ഇന്ത്യ സന്ദർശിക്കാൻ താൽപ്പര്യപ്പെടുന്നുണ്ടെങ്കിലും, അത്തരം ഒരു സന്ദർശനത്തിന് ശേഷം സ്വന്തം നാട്ടിലെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ തക്കവണ്ണം എന്തൊക്കെ നേട്ടങ്ങളും ഫലങ്ങളും കൈവരിക്കാനാകും എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ആശങ്കയുള്ളതായാണ് റിപ്പോർട്ട്. ഗംഗാ ജല കരാർ പുതുക്കൽ, വാണിജ്യ നിയന്ത്രണങ്ങൾ നീക്കൽ, പൂർണ്ണ തോതിലുള്ള വിസാ സേവനങ്ങൾ പുനരാരംഭിക്കൽ തുടങ്ങിയ നിർണായക വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉദ്യോഗസ്ഥതല ചർച്ചകൾ നടക്കേണ്ടതുണ്ട്.
ഈ വർഷം അവസാനത്തോടെ കാലാവധി കഴിയുന്ന ഗംഗാ ജല കരാർ സമയബന്ധിതമായി പുതുക്കേണ്ടത് ഇരു രാജ്യങ്ങൾക്കും അത്യന്താപേക്ഷിതമാണ്. ബംഗ്ലാദേശ് നേരിടുന്ന രൂക്ഷമായ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. ഈ വിഷയങ്ങളിലെല്ലാം ഉദ്യോഗസ്ഥതല ചർച്ചകളിലൂടെ കൃത്യമായ അജണ്ട രൂപീകരിച്ച ശേഷം, നവംബറിലോ ഡിസംബറിലോ പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഔദ്യോഗികമായി ഇന്ത്യ സന്ദർശിക്കുമെന്നാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തൽ.
Bangladesh PM Tarique Rahman is open to visiting India, provided clear diplomatic agendas like the Ganges Water Treaty and trade issues are prioritized first