കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവൽ ലൈനിനെ അനുകൂലിച്ച് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. കാസർഗോഡ്-തിരുവനന്തപുരം സിൽവർ ലൈൻ സെമി ഹൈസ്പീഡ് ട്രെയിൻ യാത്രാസമയം കുറയ്ക്കുമെന്ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി സിൽവർ ലൈനിനെ അനുകൂലിച്ച് സംസാരിക്കുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴും സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ല എന്നാണ് മന്ത്രി പറഞ്ഞത്.

സിൽവർലൈൻ പദ്ധതി റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിൽ തന്നെയാണെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പിയൂഷ് ഗോയൽ പറഞ്ഞു. പദ്ധതിയെ സംബന്ധിച്ച് ചില കാര്യങ്ങൾ കേരളത്തോട് ചോദിച്ചിട്ടുണ്ടെന്നും അതിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സിൽവർ ലൈൻ ഒരു അടഞ്ഞ അധ്യായമല്ല. കേന്ദ്ര സർക്കാർ ഈ പദ്ധതി വേണ്ട എന്ന നിലപാട് എടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പദ്ധതി അനിശ്ചിതത്വത്തിൽ തുടരുന്ന ഘട്ടത്തിൽ സിൽവർ ലൈൻ കേരളത്തിന് നേട്ടമാകും എന്നും ഇപ്പോഴും പദ്ധതി കേന്ദ്ര പരിഗണനയിൽ തന്നെയാണെന്നുമുള്ള കേന്ദ്ര മന്ത്രിയുടെ പരാമർശം ശുഭസൂചനയാണ്.
അതേസമയം സംസ്ഥാനത്തെ ബിജെപി നേതൃത്വം അടക്കം സിൽവർ ലൈനിനോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന ഘട്ടത്തിൽ പിയൂഷ് ഗോയലിന്റെ പരാമർശം ചർച്ചയാകുകയാണ്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ കേരളം നിരന്തരം കേന്ദ്ര ഗവൺമെന്റിനു മുൻപിൽ സമർപ്പിച്ചിരുന്നു. എന്നാൽ ഡീറ്റേയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിൽ മാറ്റം വരുത്തണമെന്ന നിർദേശമാണ് കേന്ദ്രം മറുപടിയായി നൽകിയിരുന്നത്.
Union Minister Piyush Goyal has supported Kerala’s Silver Line project, stating it is still under Central consideration. His remarks at the Invest Kerala Global Summit signal renewed discussions on the semi-high speed rail project.