കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്തെ 600ഓളം ചെറുകിട ആശുപത്രികളും ക്ലിനിക്കുകളും അടച്ചുപൂട്ടിയതായി റിപ്പോർട്ട്. കേരള അസോസിയേഷൻ ഓഫ് സ്മോൾ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്സാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉയർന്ന പ്രവർത്തന ചിലവുകളും കോർപറേറ്റ് സ്വകാര്യ ആശുപത്രികൾ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിച്ചതുമാണ് ഈ അടച്ചുപൂട്ടലുകൾക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് അസോസിയേഷൻ പ്രതിനിധി ചൂണ്ടിക്കാട്ടി.
പല കോർപ്പറേറ്റ് ആശുപത്രി ശൃംഖലകളും മാർക്കറ്റിംഗ് തന്ത്രങ്ങളുടെ ഭാഗമായി ഗ്രാമപ്രദേശങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾ വ്യാപിപ്പിക്കുകയാണ്. ഇത് ചെറുകിട ആശുപത്രികൾ നേരിടുന്ന വെല്ലുവിളികൾ കൂടുതലാക്കുന്നു. കേരളത്തിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ വലിയ തോതിൽ ലയനങ്ങളും, ഏറ്റെടുക്കലും നടക്കുകയാണ്. ഇത് ചെറുകിട ആശുപത്രികളുടെ അടച്ചുപൂട്ടലിന് കാരണമാകുന്നുണ്ട്. 2023ൽ സംസ്ഥാനത്തെ പ്രമുഖ ആശുപത്രി ശൃംഖലയായ കിംസ് ഹെൽത്തിനെ ആഗോള ആശുപത്രി പ്ലാറ്റ്ഫോമായ ക്വാളിറ്റി കെയർ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വർഷം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ മാതാ ഹോസ്പിറ്റലിനെ ഏറ്റെടുത്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തൊടുപുഴയിലെ ചാഴികാട്ട് മൾട്ടി സൂപ്പർ-സ്പെഷ്യാലിറ്റി ആശുപത്രി ഏറ്റെടുക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

ആരോഗ്യ സംരക്ഷണ മേഖലയിലെ പുതിയ പ്രവണതയാണ് ഈ സംഭവവികാസങ്ങൾ പ്രതിഫലിപ്പിക്കുന്നത്. വലിയ ആശുപത്രികൾ അവയുടെ വ്യാപ്തി വർദ്ധിപ്പിക്കുമ്പോൾ സാമ്പത്തിക സമ്മർദ്ദങ്ങളും വർദ്ധിച്ച മത്സരവും കാരണം ചെറുകിട ആശുപത്രികൾ അതിജീവിക്കാൻ പാടുപെടുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മെച്ചപ്പെട്ട പരിചരണം രോഗികൾക്ക് ലഭ്യമാകുന്നതിൽ ഇവ പ്രയോജനം ചെയ്തേക്കാം. എന്നാൽ ചെറുകിട ആശുപത്രികൾ അടച്ചുപൂട്ടുന്നത് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സേവനങ്ങളുടെ വൈവിധ്യത്തെ കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നതായാണ് അസോസിയേഷന്റെ വിലയിരുത്തൽ.
A report indicates around 600 small hospitals and clinics in Kerala have shut down in the last five years due to high operating costs and the expansion of corporate private hospitals.