ദക്ഷിണേന്ത്യയിലെ നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ വരുന്നു. ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതിക്കായുള്ള സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നഗരങ്ങൾ ആഗോളതലത്തിൽ തന്നെ ഏറ്റവും ഊർജ്ജസ്വലമായ വിപണികളാണ്. ഏകദേശം 5 കോടി ജനങ്ങൾ ഈ നഗരങ്ങളിൽ താമസിക്കുന്നു. പദ്ധതി യാഥാർത്ഥ്യമായാൽ അത് വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നും വിശാഖപട്ടണത്ത് നടന്ന ഇന്ത്യാ ഫുഡ് മാനുഫാക്ചറിംഗ് സമ്മിറ്റ് 2025ൽ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യുമെന്ന് ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.
ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നിവിടങ്ങൾക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിന് നിർദിഷ്ട ദക്ഷിണേന്ത്യൻ ബുള്ളറ്റ് ട്രെയിൻ പദ്ധതി സഹായിക്കും. ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നത് വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും സഹായകരമാകും. ഇതോടൊപ്പം ശക്തമായ ബിസിനസ് ഇടനാഴികൾ സൃഷ്ടിക്കുക, ടൂറിസത്തിനും വ്യാപാരത്തിനും പുതിയ അവസരങ്ങൾ തുറക്കുക തുടങ്ങിയവയും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
രാജ്യത്തെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയായ മുംബൈ-അഹമ്മദാബാദ് പാതയുടെ നിർമാണം പുരോഗമിക്കുന്നതിനിടെയാണ് ആന്ധ്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായുള്ള ഗുജറാത്ത് ഭാഗത്തെ സ്റ്റേഷനുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
Andhra Pradesh CM N. Chandrababu Naidu announced a new bullet train project connecting Hyderabad, Chennai, Amaravati, and Bengaluru to boost the region’s economy.