കഴിഞ്ഞ ഒരു വർഷത്തിനിടെ, പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) ഉൾപ്പെടെയുള്ള 12 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇമെയിൽ വിലാസങ്ങൾ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ (NIC) അടിസ്ഥാനമാക്കിയ സംവിധാനത്തിൽ നിന്ന് ഇന്ത്യൻ കമ്പനി സോഹോ (Zoho) വികസിപ്പിച്ച പ്ലാറ്റ്ഫോമിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വേർഡ് ഫയലുകൾ, സ്പ്രെഡ്ഷീറ്റുകൾ, പ്രസന്റേഷനുകൾ എന്നിവ സൃഷ്ടിക്കാൻ സർക്കാർ ജീവനക്കാർക്കായി സോഹോ സ്യൂട്ട് (Zoho Suite) സജീവമാക്കിയിട്ടുണ്ടെന്നും മുതിർന്ന ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ഈ സ്യൂട്ട് നേരത്തെ ലഭ്യമായിരുന്നെങ്കിലും, അധികം സർക്കാർ ജീവനക്കാർ ഇത് ഉപയോഗിച്ചിരുന്നില്ല. ഫയലുകളുടെ സുരക്ഷയെ ബാധിക്കുന്ന ഓപ്പൺ സോഴ്‌സ് ഉപകരണങ്ങൾ നിരവധി സർക്കാർ ജീവനക്കാർ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് അവരെ ബോധവാന്മാരാക്കാനും ഇന്റേണൽ മെയിൽ പ്ലാറ്റ്‌ഫോമിൽ അതിന്റെ സവിശേഷതകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കാനും തീരുമാനിച്ചിട്ടുമുണ്ട്-ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അടുത്തിടെ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ ഉദ്യോഗസ്ഥർ സോഹോ സ്യൂട്ട് ഉപയോഗിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇന്ത്യയെ സേവനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഉത്പന്നാധിഷ്ഠിത രാജ്യമായി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ ദർശനത്തിനും സാങ്കേതികവിദ്യ, ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ രംഗങ്ങളിൽ സ്വയംപര്യാപ്തമായ ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിനും അനുസൃതമായാണിത്.
email accounts of 1.2 million central government employees, including pmo, have been moved from nic-based system to the platform developed by indian company zoho.