ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൂഗിൾ (Google) ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബിനായുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിച്ചതായി സിഇഒ സുന്ദർ പിച്ചൈ. രാജ്യത്ത് കമ്പനി ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ നിക്ഷേപമാണിതെന്നും ഗൂഗിൾ മേധാവി വ്യക്തമാക്കി. ചലനാത്മക നഗരമായ വിശാഖപട്ടണത്ത് ഗൂഗിൾ എഐ ഹബ്ബിന്റെ വരവിൽ താൻ ആഹ്ലാദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഉൾപ്പെടുന്ന ഈ ബഹുമുഖ നിക്ഷേപം, വികസിത് ഭാരത് കെട്ടിപ്പടുക്കുക എന്ന കാഴ്ചപ്പാടുമായി യോജിക്കുന്നു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിൽ ഇത് ശക്തമായ ഘടകമാകും. എല്ലാവർക്കും എഐ ഉറപ്പാക്കുകയും, ആഗോള സാങ്കേതിക നേതാവെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

യുഎസ്സിനു പുറത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ ഹബ്ബാണ് വിശാഖപട്ടണത്ത് ആരംഭിക്കുക. ഭീമൻ ഡാറ്റാ സെന്ററിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസിനും വേണ്ടി ഗൂഗിൾ അദാനി ഗ്രൂപ്പുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 15 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്നും സുന്ദർ പിച്ചൈ പറഞ്ഞു. പദ്ധതിയെ നാഴികക്കല്ലായ വികസനം എന്നു വിശേഷിപ്പിച്ച സുന്ദർ പിച്ചൈ ഗിഗാവാട്ട് സ്കെയിൽ കമ്പ്യൂട്ട് ശേഷി, പുതിയ അന്താരാഷ്ട്ര സബ് സീ ഗേറ്റ്വേ, വലിയ തോതിലുള്ള ഊർജ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഹബ്ബിൽ സംയോജിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇതിലൂടെ ഗൂഗിൾ സാങ്കേതികവിദ്യ ഇന്ത്യയിലെ സംരംഭങ്ങളിലേക്കും ഉപയോക്താക്കളിലേക്കും എത്തിക്കും. എഐ നവീകരണം വേഗത്തിലാക്കാനും രാജ്യത്തുടനീളമുള്ള വളർച്ചയ്ക്ക് വഴിയൊരുക്കാനും സാധിക്കും- ഗൂഗിളും ആന്ധ്രാപ്രദേശ് സർക്കാരും തമ്മിൽ കരാർ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ പിച്ചൈ എക്സ് പോസ്റ്റിലൂടെ അറിയിച്ചു.
google ceo sundar pichai spoke with pm modi about the $15 billion ai hub in vizag, google’s largest outside the us, partnering with adani for data center.