പരമ്പരാഗത വിമാനത്താവള പ്രവർത്തനങ്ങൾക്ക് പുറമെ കൊച്ചി വിമാനത്താവളത്തെ വ്യോമയാന കേന്ദ്രമാക്കി മാറ്റുന്ന എയ്റോ പാർക്കിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുകയാണ്. 36 ഏക്കറിലുള്ള എയ്റോപാർക്കിലൂടെ സിയാലിനെ സമ്പൂർണ ഏവിയേഷൻ ഇക്കോ സിസ്റ്റമാക്കി മാറ്റുകയാണ് ലക്ഷ്യം. ഐടി പാർക്ക് ഉൾപ്പെടുന്ന രണ്ടാംഘട്ടവും എയ്റോ സിറ്റി ഉൾപ്പെടുന്ന മൂന്നാംഘട്ടവും ഉടൻ യാഥാർഥ്യമാകും.

ഏവിയേഷൻ അറ്റകുറ്റപ്പണികൾ, ട്രെയിനിങ്, ടെക്നിക്കൽ സപ്പോർട്ട് സർവീസുകൾ എന്നിവയ്ക്കായുള്ള പ്രത്യേക മേഖലയായാണ് എയ്റോ പാർക്ക് രൂപകൽപന. നിലവിലെ കമ്പനികൾക്കും എംആർഒ വിഭാഗങ്ങൾക്കും പുറമേ 101 കോടി രൂപയുടെ പുതിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വിമാന അറ്റകുറ്റപ്പണികൾ, പാർക്കിങ്, എൻജിൻ സ്റ്റോറേജ്, ട്രെയിനിങ് ഹാളുകൾ, ക്ലാസ്റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുണ്ട്. എയ്റോപാർക്കിൽനിന്ന് എയർപോർട്ട് ഓപ്പറേഷണൽ ഏരിയയിലേയ്ക്കും സിറ്റി സൈഡിലേക്കും കണക്ടിവിറ്റിയും ഒരുക്കിയിട്ടുണ്ട്. പുതിയ പദ്ധതിയിലൂടെ രണ്ടായിരത്തോളം പേർക്ക് നേരിട്ടും അതിന്റെ മൂന്നിരട്ടി പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
പ്രത്യേക സാമ്പത്തികമേഖലയുടെ എല്ലാവിധ സൗകര്യങ്ങളുമുള്ള കേന്ദ്രമായി എയ്റോപാർക്ക് മാറും. 40,000 ചതുരശ്ര അടിയിൽ 30 കോടി രൂപ ചിലവഴിച്ചു നിർമിച്ച സിഐഎഎസ്എൽ ബിസിനസ് സെന്റർ, എയർസൈഡ് ഓപ്പറേഷൻസിന്റെ സുരക്ഷയ്ക്കായുള്ള 13 കോടിയുടെ ടെക്നിക്കൽ സർവീസസ് ഫെസിലിറ്റി, അഗ്‌നിരക്ഷാസേനാംഗങ്ങൾക്ക് പരിശീലനം നൽകുന്നതിന് രണ്ടുകോടി ചെലവിൽ നിർമിച്ച ഇന്ത്യയിലെ ഏറ്റവും വലിയ ഏവിയേഷൻ ബ്രീത്തിങ് അപ്പാരറ്റസ് ട്രെയിനിങ് ഗാലറി എന്നിവയടക്കം മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനാണ് നാടിന് സമർപ്പിച്ചത്. 45 കോടി രൂപ ചിലവിൽ നിർമിക്കുന്ന മൂന്നാമത്തെ ഹാങ്ങർ നിർമാണം പുരോഗമിക്കുകയാണ്. ഇതിനോടൊപ്പം വ്യോമയാന സുരക്ഷാപരിശീലനത്തിനായി എട്ടുകോടി രൂപയുടെ ഏവിയേഷൻ പ്രഷർ-ഫെഡ് ഫയർ ഫൈറ്റിങ് ഫെസിലിറ്റിയും സജ്ജമാക്കുന്നുണ്ട്.
Chief Minister Pinarayi Vijayan inaugurates Phase 1 of CIAL’s 36-acre Aero Park. Transforming Kochi Airport into a complete aviation ecosystem with MRO services, training facilities, and business centers, creating 8,000 new jobs.
