കോൺഫിഡന്റ് ഗ്രൂപ്പിൽ (Confident Group) പ്രമുഖ സിനിമാ താരങ്ങൾ നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടുകൾ തള്ളി മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് (T.A. Joseph). ഗ്രൂപ്പിന്റെ പദ്ധതികൾ സുഗമമായി പുരോഗമിക്കുന്നതായും യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആദായനികുതി (ഐടി) ഉദ്യോഗസ്ഥരുടെ പീഡന ആരോപണങ്ങളും ടി.എ. ജോസഫ് നിഷേധിച്ചു. ചെയർമാൻ സി.ജെ. റോയിയുടെ മരണത്തിനു ശേഷമുള്ള ഗ്രൂപ്പിന്റെ ആദ്യ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടി.എ. ജോസഫ്.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിച്ചിട്ടില്ല. കുറ്റകൃത്യം കണ്ടതുകൊണ്ട് നടത്തിയ പരിശോധനയല്ല, പതിവ് പരിശോധന മാത്രമാണ് കമ്പനിയിൽ നടന്നത്. കള്ളക്കടത്ത്, ബെനാമി ഇടപാടുകൾ കമ്പനിക്കില്ലെന്നും ടി.എ. ജോസഫ് പ്രതികരിച്ചു. മഹാമാരിയുടെ കാലത്ത് കമ്പനിയുടെ പ്രകടനം എടുത്തുകാണിച്ചുകൊണ്ട്, ഗ്രൂപ്പ് മന്ദഗതിയിലാകാതെ പ്രവർത്തനങ്ങൾ തുടർന്നതായും ജോസഫ് ചൂണ്ടിക്കാട്ടി. പകർച്ചവ്യാധിയുടെ സമയത്തും 16 കോടി രൂപയുടെ വിൽപന രേഖപ്പെടുത്തി. വിശ്വസനീയമായ ട്രാക്ക് റെക്കോർഡ് കമ്പനിക്കുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐടി അന്വേഷണത്തിൽ സംതൃപ്തരാണ്-അദ്ദേഹം പറഞ്ഞു.
കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി.ജെ. റോയ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജീവനൊടുക്കിയത്. അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് ആദായ നികുതി റെയ്ഡിനിടെയാണ് അദ്ദേഹം മരിച്ചത്. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു.
Confident Group MD T.A. Joseph denies reports of actor investments and IT department harassment following Chairman C.J. Roy’s demise. He confirms that the group projects are progressing smoothly without liabilities.
