കേരളത്തിലെ റെയിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വലിയ പ്രോത്സാഹനവുമായി ഇന്ത്യൻ റെയിൽവേ. 450.59 കോടി രൂപ ചിലവിൽ 21.10 കിലോമീറ്റർ ദൈർഘ്യമുള്ള തുറവൂർ-മാരാരിക്കുളം സെക്ഷൻ ഇരട്ടിപ്പിക്കുന്നതിനാണ് റെയിൽവേ അനുമതി നൽകിയിരിക്കുന്നത്. കേരളത്തിനുപുറമേ രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ 871 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പാക്കേജിന്റെ ഭാഗമായാണിത്.

കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതകളിലൊന്നായ എറണാകുളം – ആലപ്പുഴ – കായംകുളം ഇടനാഴിയുടെ നിർണായക ഭാഗത്താണ് ദക്ഷിണ റെയിൽവേയുടെ കീഴിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ വരുന്നത്. തുറവൂർ – മാരാരിക്കുളം പാത ഇരട്ടിപ്പിക്കുന്നതോടെ പ്രതിദിനം ഒൻപത് പാസഞ്ചർ ട്രെയിനുകൾ കൂടുതലായി സർവീസ് നടത്താനാകും. ഇതിനുപുറമേ ഇതുവഴിയുള്ള ചരക്കു ഗതാഗതം പ്രതിവർഷം ഏകദേശം 2.88 ദശലക്ഷം ടൺ വർദ്ധിക്കുമെന്നും ചരക്ക് ട്രെയിനുകൾക്ക് 19 മിനിറ്റ് വരെയും പാസഞ്ചർ ട്രെയിനുകൾക്ക് 15 മിനിറ്റ് വരെയും സമയം ലാഭിക്കാനാകുമെന്നും റെയിൽവേ വ്യക്തമാക്കി.
രാജസ്ഥാനിൽ കോച്ച് അറ്റകുറ്റപ്പണി കേന്ദ്രത്തിനും പശ്ചിമ ബംഗാളിലെ പുതിയ ബൈപാസ് ലൈനിനുമായാണ് മറ്റ് അനുമതികൾ.
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ 174.26 കോടി രൂപ ചെലവിലാണ് കോച്ച് അറ്റകുറ്റപ്പണി സൗകര്യം ഒരുങ്ങുക. ബിക്കാനീർ മേഖലയിൽ വന്ദേ ഭാരത് സേവനങ്ങൾ വികസിപ്പിക്കുന്നതിനായി ലാൽഗഢിലെ കോച്ചിംഗ് സൗകര്യങ്ങളുടെ രണ്ടാം ഘട്ട വർദ്ധനവിന് 139.68 കോടി രൂപ അംഗീകാരവും ലഭിച്ചു. ബംഗാളിലെ അസൻസോൾ മേഖലയിലെ റെയിൽ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി, കിഴക്കൻ റെയിൽവേയ്ക്ക് കീഴിൽ 4.75 കിലോമീറ്റർ ദൈർഘ്യമുള്ള കാലിപഹാരി ബൈപാസ് ലൈനിനാണ് 107.10 കോടി രൂപ അനുവദിച്ചിരിക്കുന്നത്.
Indian Railways approves ₹871 crore for infrastructure, including ₹450.59 crore for the Thuravoor-Mararikulam track doubling in Kerala. The project aims to reduce travel time and increase passenger train frequency on the busy Alappuzha-Ernakulam route
