ആഗോള ടെലികോം രംഗത്ത് വൻ നേട്ടം കൈവരിച്ച് ഭാരതി എയർടെൽ. ഉപഭോക്താക്കളുടെ എണ്ണത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായി എയർടെൽ മാറി. ഇന്ത്യയിലും ആഫ്രിക്കയിലുമായി കമ്പനിയുടെ ആകെ വരിക്കാരുടെ എണ്ണം 65 കോടി പിന്നിട്ടതായി കമ്പനി അറിയിച്ചു. ജിഎസ്എംഎ ഇൻ്റലിജൻസിൽ നിന്നുള്ള കണക്കുകൾ ഉദ്ധരിച്ചാണ് എയർടെൽ ഈ നേട്ടം വെളിപ്പെടുത്തിയത്.
ചൈനീസ് കമ്പനിയായ ചൈന മൊബൈൽ ആണ് നിലവിൽ 100 കോടിയിലധികം വരിക്കാരുമായി ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. റിലയൻസ് ജിയോയെയും മറ്റ് ആഗോള കമ്പനികളെയും പിന്നിലാക്കിയാണ് എയർടെൽ രണ്ടാം സ്ഥാനം ഉറപ്പിച്ചത്. ഇന്ത്യയിൽ 36.8 കോടി മൊബൈൽ ഉപഭോക്താക്കളാണ് എയർടെല്ലിനുള്ളത്. ഇതിൽ 1.3 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും 1.5 കോടി ഡിജിറ്റൽ ടിവി ഉപഭോക്താക്കളും ഉൾപ്പെടുന്നു. ആഫ്രിക്കയിലെ 14 രാജ്യങ്ങളിലായി 17.9 കോടി വരിക്കാരുമുണ്ട്. മൊബൈൽ മണി സേവനം ഉപയോഗിക്കുന്നവർ മാത്രം 5.2 കോടിയിലധികം വരും.

ജിയോയെ പിന്നിലാക്കി മുന്നേറ്റം
ഇന്ത്യൻ വിപണിയിൽ 50 കോടി വരിക്കാരുമായി റിലയൻസ് ജിയോയാണ് ഒന്നാമതെങ്കിലും, ഇന്ത്യയിൽ മാത്രമാണ് ജിയോയ്ക്ക് സാന്നിധ്യമുള്ളത്. എന്നാൽ അന്താരാഷ്ട്ര തലത്തിലുള്ള സാന്നിധ്യമാണ് എയർടെല്ലിനെ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തിച്ചത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരി മാസത്തിൽ മാത്രം 48.6 ലക്ഷം പുതിയ വരിക്കാരെ ചേർക്കാൻ എയർടെല്ലിന് സാധിച്ചു. ഇതേ കാലയളവിൽ ജിയോയ്ക്ക് 16.2 ലക്ഷം വരിക്കാരെ മാത്രമേ ലഭിച്ചുള്ളൂ.
