പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് എണ്ണ ഇറക്കുമതി തടസ്സപ്പെട്ട സാഹചര്യത്തിൽ, രാജ്യം ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഭാവിയിൽ പെട്രോളിൽ നൂറ് ശതമാനവും എഥനോൾ കലർത്തുന്ന രീതിയിലേക്ക് (100% Ethanol Blending) ഇന്ത്യ മാറണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധവും യുഎസ് ഉപരോധവും കാരണം കഴിഞ്ഞ രണ്ട് മാസമായി എണ്ണ വ്യാപാരം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ എണ്ണ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിനായി പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവാകുന്നുണ്ടെന്നും, ഈ സാമ്പത്തിക ഭാരവും മലിനീകരണവും കുറയ്ക്കാൻ ബയോ ഫ്യൂവലുകൾ പ്രോത്സാഹിപ്പിക്കണമെന്നും ഗ്രീൻ ട്രാൻസ്പോർട്ട് കോൺക്ലേവിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
ഫോസിൽ ഇന്ധനങ്ങൾക്ക് പകരമായി ഗ്രീൻ ഹൈഡ്രജനും ഫ്ലെക്സ് ഫ്യൂവലുകളും വ്യാപകമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അടുത്ത വർഷം ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന കോർപ്പറേറ്റ് ആവറേജ് ഫ്യൂവൽ എഫിഷ്യൻസി (CAFE) III മാനണ്ഡങ്ങൾ ഇലക്ട്രിക്, ഫ്ലെക്സ് ഫ്യൂവൽ വാഹനങ്ങളെ കാര്യമായി ബാധിക്കില്ലെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ഗഡ്കരിയുടെ മക്കളായ നിഖിൽ, സാരംഗ് എന്നിവർക്ക് എഥനോൾ ഉൽപ്പാദന രംഗത്ത് വലിയ നിക്ഷേപങ്ങളുള്ളത് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് കീഴിലുള്ള മാനസ് അഗ്രോ, സിയാൻ അഗ്രോ തുടങ്ങിയ കമ്പനികൾ എഥനോൾ വിപണിയിൽ സജീവമാണെന്നും, സർക്കാരിന്റെ എഥനോൾ നയം ഇവർക്ക് ഗുണകരമാകുന്നുണ്ടെന്നുമാണ് ഉയരുന്ന ആരോപണം.
Union Minister Nitin Gadkari proposes 100% ethanol blending to reduce India’s ₹22 lakh crore oil import bill and ensure energy security amidst the West Asia crisis. Read more about India’s shift to flex-fuels and green hydrogen
