പശ്ചിമേഷ്യൻ സംഘർഷമുൾപ്പെടെ വിഷയങ്ങൾ രൂക്ഷമായതോടെ കേരളത്തിന്റെ കയറ്റുമതി വരുമാനം കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കയറ്റുമതിവരുമാനത്തിന്റെ കണക്കിൽ 2025 ൽ 15-ാം സ്ഥാനത്തായിരുന്നു കേരളം എങ്കിൽ ഈ 2026 ൽ കേരളം ആ പട്ടികയിൽ 16 ലേക്ക് പതിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം 45,753.43 കോടി രൂപയാണ്. മുൻവർഷത്തെ 69,051.69 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 33.74 ശതമാനം ഇടിവ്. 2026-ൽ ഇതുവരെ കേരളം 7,315.31 കോടി രൂപയാണ് കയറ്റുമതിയിലൂടെ നേടിയിട്ടുള്ളത്.

രാജ്യത്തിന്റെ കയറ്റുമതിവരുമാനത്തിൽ 1.21 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. കൂടാതെ, രാജ്യത്ത് കയറ്റുമതിവരുമാനത്തിന്റെ കണക്കിൽ 9,70,560.55 കോടി രൂപയുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ഈ പട്ടികയിൽ ആദ്യ അഞ്ചിനകത്തുണ്ടെന്നത് സംസ്ഥാനത്തിന്റെ ദുർബലമായ വ്യവസായ നയമാണ് വ്യക്തമാക്കുന്നത്.
രാജ്യത്തിന്റെ കയറ്റുമതിവരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 6,06,382.29 കോടി രൂപയാണ് വരുമാനം. അയൽസംസ്ഥാനങ്ങളായ 5,16,611.84 കോടി രൂപയുടെ വരുമാനമുണ്ടാക്കികൊണ്ട് തമിഴ്‌നാട്, കർണാടക 3,06,117.67 കോടി രൂപ , 2,01,449.73 കോടി രൂപയുടെ വരുമാനവുമായി ഉത്തർപ്രദേശ് എന്നിവയാണ് തൊട്ടു പിന്നാലെ.
കയറ്റുമതി വരുമാനത്തിൽ സംസ്ഥാനത്ത് എറണാകുളം ജില്ല തന്നെയാണ് മുൻപിൽ. 2025-ൽ 27,551.95 കോടി രൂപയാണ് എറണാകുളം ജില്ലയുടെ കയറ്റുമതി വരുമാനം. മുൻ വർഷം നേടാനായത് 52,334.69 കോടി രൂപ, ഇതിൽ 47 ശതമാനത്തിൽ അധികമാണ് ഇടിവ്. 57.32 കോടി രൂപ മാത്രം നേടി കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ .
രണ്ടും മൂന്നും സ്ഥാനത്തുള്ള ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് യഥാക്രമം 5,949.53 കോടി രൂപ, 2,080.99 കോടി രൂപ എന്നിങ്ങനെ കയറ്റുമതിയിലൂടെ നേടാനായി. തൃശ്ശൂർ-1,995.47 കോടി രൂപ, കോട്ടയം – 1,530.23 കോടി രൂപ , പാലക്കാട് -1,526.09 കോടി രൂപ , തിരുവനന്തപുരം – 1,172.03 കോടി രൂപ എന്നിങ്ങനെ ജില്ലകൾ തൊട്ടുപിന്നിലുണ്ട്.
Driven by West Asian conflicts, Kerala’s export revenue witnessed a massive 33.74% decline, dragging the state down to the 16th spot in national export rankings.
