പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് അസംസ്കൃത എണ്ണവില വർദ്ധിച്ചതും രൂപയുടെ മൂല്യത്തകർച്ചയും മുൻനിർത്തി മാർച്ച് മാസത്തിൽ ഇന്ത്യക്കാരുടെ വിദേശയാത്രാ ചെലവുകളിൽ വൻ കുറവ് രേഖപ്പെടുത്തിയതായി റിസർവ് ബാങ്ക് (RBI) കണക്കുകൾ വ്യക്തമാക്കുന്നു. ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (LRS) പ്രകാരം വിദേശത്തേക്ക് പണമയക്കുന്നതിൽ ഏറ്റവും വലിയ വിഹിതം യാത്രകൾക്കാണെങ്കിലും, മാർച്ചിൽ ഇത് 1.09 ബില്യൺ ഡോളറായി കുറഞ്ഞു.

ഫെബ്രുവരിയിലെ 1.3 ബില്യൺ ഡോളറിൽ നിന്നും ജനുവരിയിലെ 1.65 ബില്യൺ ഡോളറിൽ നിന്നുമാണ് ഈ ഇടിവ് സംഭവിച്ചിരിക്കുന്നത്. അതായത് മുൻ മാസത്തെ അപേക്ഷിച്ച് 212 മില്യൺ ഡോളറിലധികം കുറവാണ് വിദേശയാത്രാ ചെലവുകളിൽ മാത്രം ഉണ്ടായിട്ടുള്ളത്. നേരത്തെ, വിദേശയാത്രകൾ പരമാവധി കുറയ്ക്കാനും കാർപൂളിംഗ് പോലുള്ള ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇത്തരം നിയന്ത്രണങ്ങൾ വിദേശനാണ്യ ശേഖരം പുറത്തേക്ക് ഒഴുക്കുന്നത് തടയാനും രൂപയുടെ മേലുള്ള സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മാർച്ചിൽ വിദേശത്തേക്ക് അയച്ച ആകെ തുകയായ 2.59 ബില്യൺ ഡോളറിൽ സിംഹഭാഗവും യാത്രകൾക്കായിരുന്നു. ഇതിൽ അവധിക്കാല ആഘോഷങ്ങൾക്കും അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് സെറ്റിൽമെന്റുകൾക്കുമായി 623.05 മില്യൺ ഡോളറാണ് ഇന്ത്യക്കാർ ചെലവഴിച്ചത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വിദേശയാത്രകൾക്ക് 450.16 മില്യൺ ഡോളർ ചിലവായപ്പോൾ ബിസിനസ്സ്, തീർത്ഥാടനം, വിദേശത്തെ ചികിൽസ എന്നിവയ്ക്കായി 21.39 മില്യൺ ഡോളറും രേഖപ്പെടുത്തി.
അതേസമയം, വിദേശത്തുള്ള അടുത്ത ബന്ധുക്കളുടെ സംരക്ഷണത്തിനായി അയക്കുന്ന തുക മാർച്ചിൽ 389.78 മില്യൺ ഡോളറായി വർദ്ധിച്ചു. വിദേശ ഓഹരികളിലും കടപ്പത്രങ്ങളിലുമുള്ള ഇന്ത്യക്കാരുടെ നിക്ഷേപം മാർച്ചിൽ 440.22 മില്യൺ ഡോളറായി ഉയർന്നപ്പോൾ, വിദേശത്ത് വസ്‌തുവകകൾ വാങ്ങാനുള്ള ചെലവ് 38.68 മില്യൺ ഡോളറായി കുറഞ്ഞു. മൊത്തത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ എൽ.ആർ.എസ് പ്രകാരം ഇന്ത്യക്കാർ 29.56 ബില്യൺ ഡോളറാണ് വിദേശത്തേക്ക് അയച്ചത്; ഇതിൽ 16.96 ബില്യൺ ഡോളറും വിദേശയാത്രകൾക്ക് വേണ്ടിയായിരുന്നു.
RBI data shows a significant drop in Indians’ overseas travel spending under the LRS scheme, falling to $1.09 billion in March due to geopolitical and currency pressures.
