The future of biotech and life science in kerala

2020 ഓടെ സംസ്ഥാനത്ത് ബയോ ടെക്‌നോളജിക്കും ലൈഫ് സയന്‍സിനും അനുകൂലമായ സാഹചര്യം ഒരുക്കാന്‍ സാധിക്കുമെന്ന് കെഎസ്‌ഐഡിസി ചെയര്‍മാന്‍ ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്. ടെക്‌നോളജിയുടെ വിപ്ലവകരമായ മാറ്റത്തിനിടെ അവഗണിക്കപ്പെടേണ്ടതല്ല ലൈഫ് സയന്‍സ് മേഖല. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലെയും പദ്ധതികള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിച്ചാല്‍ കേരളത്തിന് ഇതില്‍ വളരെയേറെ മുന്നിലെത്താന്‍ കഴിയും.

ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതായി ക്രിസ്റ്റി ഫെര്‍ണാണ്ടസ് channeliam.com നോട് പറഞ്ഞു. കേരളത്തില്‍ 87 സ്ഥാപനങ്ങള്‍ ലൈഫ് സയന്‍സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം കൂട്ടിയിണക്കി ഒരു ഇക്കോസിസ്റ്റം ഒരുക്കുകയാണ് വേണ്ടത്.

ലൈഫ് സയന്‍സില്‍ പല ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇന്ത്യയില്‍ മുന്നിലെത്തിയെങ്കിലും കേരളത്തിന് ഇതുവരെ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. ഈ മേഖലയില്‍ ഏറ്റവും നല്ല റിസോഴ്‌സുകള്‍ ഉണ്ടായിട്ടും കൃത്യമായ ഏകോപനമില്ലായ്മ സംസ്ഥാനത്തെ പിന്നോട്ടടിക്കുകയായിരുന്നു. അതിന് സഹായിക്കുന്ന ഇക്കോ സിസ്റ്റം നിലവിലില്ലാത്തതാണ് പ്രധാനപോരായ്മയെന്ന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചൂണ്ടിക്കാട്ടി. ലൈഫ് സയന്‍സ് മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പിന് സഹായിക്കുന്ന അത്തരമൊരു മാറ്റം കൊണ്ടുവരാനുളള തയ്യാറെടുപ്പിലാണ് കെഎസ്‌ഐഡിസി.

മേഖല അടിസ്ഥാനമാക്കി മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാല്‍ ലൈഫ് സയന്‍സിന്റെ വിവിധതലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ കേരളത്തിനാകുമെന്ന് ക്രിസ്റ്റി ഫെര്‍ണാണ്ടസ് ചൂണ്ടിക്കാണിക്കുന്നു. ബയോമെഡിക്കല്‍ രംഗത്ത് ശ്രീചിത്ര പോലുളള സ്ഥാപനങ്ങള്‍ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും. റീജിണല്‍ കാന്‍സര്‍ സെന്റര്‍, രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഈ രംഗത്ത് നേതൃത്വം ഏറ്റെടുക്കാന്‍ കഴിയും.
ഫിഷറീസ് മേഖലയില്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡസനോളം സ്ഥാപനങ്ങള്‍ എറണാകുളത്തുണ്ട്. അതുമായി ബന്ധപ്പെട്ട യൂണിവേഴ്‌സിറ്റികളും ഗവേഷണ സ്ഥാപനങ്ങളുമായും സഹകരിച്ച് കൊച്ചിയില്‍ ഒരു മറൈന്‍ ബയോടെക്‌നോളജി ക്ലസ്റ്റര്‍ രൂപീകരിക്കാവുന്നതാണ്. മലബാര്‍ മേഖലയില്‍ അനിമല്‍ ബയോടെക്‌നോളജി, അഗ്രികള്‍ച്ചര്‍ ബയോടെക്‌നോളജി തുടങ്ങിയ രംഗങ്ങളിലൊക്കെ ശ്രദ്ധ കേന്ദ്രീകരിക്കാം. ആയൂര്‍വ്വേദത്തിനും ഇവിടെ സാദ്ധ്യതയുണ്ട്. ബയോഡൈവേഴ്‌സിറ്റി ഹോട്ട് സ്‌പോട്ട് ആണ് വയനാട്. അവിടുത്തെ സസ്യങ്ങളും മരുന്നുകളുമൊക്കെ ലൈഫ് സയന്‍സ് മേഖലയില്‍ പുതിയ അറിവുകള്‍ നല്‍കുന്നതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share.

Comments are closed.

Exit mobile version