Reel maker Shaji Kailas’s Son, Jagan plays real life entrepreneur role directed by Annie |Channeliam

താരദമ്പതികളുടെ സംരഭകനായ മകന്‍

ക്ലോസ് ഫ്രെയിംസില്‍ ഉശിരന്‍ സംഭാഷണങ്ങളുടെ ചീനച്ചട്ടിയില്‍ നല്ല രാഷ്ട്രീയ വിഭവങ്ങള്‍ കിടിലമായി വറുത്തെടുത്ത ഷാജി കൈലാസ്. മിനി സ്‌ക്രീനില്‍ ഭക്ഷണത്തിനൊപ്പം കുടുംബകാര്യങ്ങള്‍ വിളമ്പുന്ന മലയാളികളുടെ സ്വന്തം ആനി. ഷാജി കൈലാസ്- ആനി താരദമ്പതികളുടെ മകന്‍ ജഗന്‍, പക്ഷെ ഒരു കൈവഴക്കമുള്ള എന്‍ട്രപ്രണറാണ്.

ഫുഡെന്നാല്‍ ക്രേസ്  

തിരുവനന്തപുരത്ത് കവടിയാറില്‍ റിംഗ്സ് എന്ന റസ്റ്റോറന്റില്‍ നല്ല സ്റ്റൈലന്‍ മീന്‍കറിയും, ചിക്കനും, മട്ടണും ബിരിയാണിയും ഊണും വിളമ്പുകയാണ് ഈ ചെറുപ്പക്കാരന്‍. ബിസിനസ് നല്ലതാണെന്ന് കരുതുന്നു. അമ്മയ്ക്ക് ഫുഡ് ഉണ്ടാക്കാന്‍ അറിയാം. അതെല്ലാവര്‍ക്കും കൊടുക്കണം. ഫുഡ് കഴിക്കാനും ഒരുപാട് ഇഷ്മാണ്- ജഗന്‍ പറയുന്നു. ഫുഡെന്നാല്‍ ക്രേസാണെന്ന് ആനി. ഫുഡ് കഴിക്കാന്‍ മാത്രമല്ല, ഉണ്ടാക്കാനും സര്‍വ് ചെയ്യാനും ഒരു പോലെ ഇഷ്ടമാണ് ആനിക്ക്.

ബിസിനസ് റിസ്‌ക്കാണ്

ശ്രദ്ധിച്ചുള്ള ചുവടുവെപ്പാണ് ജഗന്റേത്. സുഹൃത്തിനൊപ്പം തട്ടുകടയും സമൂസ പോയിന്റും പരീക്ഷിച്ചുറപ്പിച്ച ശേഷമാണ് വലിയ മുതല്‍മുടക്കില്‍ റിംഗ്സ് തുടങ്ങുന്നത്. റിസ്‌ക്കുള്ള കാര്യമാണ് ബിസിനസെന്ന് ജഗന്‍. എന്ന് വേണമെങ്കിലും താഴെ പോകുകയും ഉയര്‍ന്നുവരുകയും ചെയ്യാം. ഫുഡ് ഇന്‍ഡസ്ട്രി പരാതി കൂടുതല്‍ വരാന്‍ സാധ്യതയുള്ള മേഖലയാണ്. അതുകൊണ്ട് തന്നെ കസ്റ്റമര്‍ ഹാന്‍ഡിലിങ്ങാണ് പ്രധാനമെന്നും ജഗന്‍ വ്യക്തമാക്കുന്നു.

റസ്റ്റോറന്റ് ഷാജി കൈലാസ് വക, ഭക്ഷണം ആനിയുടെയും

റസ്റ്റോറന്റിന്റെ ആംബിയന്‍സ് അടക്കമുള്ള എല്ലാ ഐഡിയയും ഷാജി കൈലാസിന്റേതാണ്. റസ്റ്റോറന്റ് അച്ഛന്‍ റെഡിയാക്കിയപ്പോള്‍ ഭക്ഷണകാര്യം അമ്മയുടെ കൈയിലായിരുന്നു. കസ്റ്റമറുടെ സംതൃപ്തിക്കാവശ്യം ആനിയുടെ ഭക്ഷണവിഭവങ്ങളായിരുന്നു. ദിവസവും ആനീസ് സ്പെഷ്യല്‍ വിഭവങ്ങളാണ് റിംഗ്സിന്റെ ഹൈലൈറ്റെന്ന് റസ്റ്റോറന്റിന്റെ കോഫൗണ്ടര്‍ ബിജിത്ത് തങ്കച്ചന്‍ പറഞ്ഞു.

ആനിയുടെ കൈപ്പുണ്യം വിളമ്പി Rings

ഫുഡ് ഇന്‍ഡസ്ട്രിയില്‍ മോശമാക്കില്ലെന്ന് ഉറപ്പിച്ചിട്ടാണ് മകന്റെ സംരംഭത്തിന് അമ്മ കൈപ്പുണ്യമൊരുക്കുന്നത്. ആനീസ് കിച്ചണിലെ റെസിപ്പികള്‍ കണ്ട് വായില്‍ വെള്ളമൂറിയവര്‍ക്ക് ആ ഭക്ഷണം രുചിക്കാനുള്ള ഇടം കൂടിയാണ് റിംഗ്സ്.

ആനി ജഗനോട് പറഞ്ഞത്

നിറമനസോടെയായിരിക്കണം ഭക്ഷണം വിളമ്പേണ്ടതെന്ന് മാത്രമായിരുന്നു ജഗന് അമ്മ ആനി നല്‍കിയ ഉപദേശം. ഭക്ഷണകാര്യത്തില്‍ കള്ളത്തരം പാടില്ലെന്നും, പ്യുവര്‍ ആണെങ്കില്‍ ഈശ്വരന്‍ കൂടെ നില്‍ക്കുമെന്നും ആനി മകനോട് പറഞ്ഞിരുന്നു. കിച്ചണിലും ടേബിളിലും ആനിയുടെ കണ്ണും കൈയുമെത്തുന്നു. സംരംഭകനായ ജഗന് ധൈര്യവും കരുത്തുമായി.

Share.

Comments are closed.

Exit mobile version