വിതരണക്കാർക്കും ഉപഭോക്താക്കൾക്കുമായി ഒരു എൻഡ്-ടു-എൻഡ് പാൽ വിതരണ പ്ലാറ്റ്ഫോമാണ് തമിഴ്നാട്ടിലെ ഉഴവർഭൂമി. മായം ചേർക്കാത്ത ഫ്രഷ് പശുവിൻപാലിനുവേണ്ടിയുള്ള സ്റ്റാർട്ടപ്പാണിത്.
വെട്രിവേൽ പളനിയും പനീർശെൽവവും ചേർന്ന് 2018-ൽ തുടങ്ങിയതാണീ സ്റ്റാർട്ടപ്പ്. തമിഴിൽ ഉഴവർഭൂമി എന്നാൽ കർഷകരുടെ ഭൂമി എന്നാണ്. തുടക്കത്തിൽ, വിതരണക്കാരെ തേടി ഗ്രാമങ്ങൾ ചുറ്റിനടന്നു വെട്രിവേൽ. ഇന്ന് 2,400-ലധികം കന്നുകാലി കർഷകരിൽ നിന്നാണ് കമ്പനി പാൽ സംഭരിക്കുന്നത്. മധുരാന്തകത്തെ കമ്പനിയുടെ ഫാക്ടറിയിലേക്ക് പാൽ കൊണ്ടുവരും. 55,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ ഫാക്ടറിയിൽ രണ്ട് ഇൻസ്റ്റന്റ് ചില്ലറുകളും 15,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന ഒരു പ്രോസസ്സിംഗ് പ്ലാന്റും ഉണ്ട്. മൗത്ത് പ്രമോഷനിലൂടെ ആയിരക്കണക്കിന് വിതരണക്കാരിലും ഉപഭോക്താക്കളിലും എത്തിച്ചേരാനായതായി സ്റ്റാർട്ടപ്പ് പറയുന്നു.
പാലിൽ മായം ചേർത്തിട്ടില്ലെന്ന് ഉറപ്പാക്കാൻ, കൊഴുപ്പ്, എസ്എൻഎഫ് (സോളിഡ്സ് നോട്ട് ഫാറ്റ്), പാലിലെ ജലത്തിന്റെ അളവ് എന്നിവ കൃത്യമായി പരിശോധിക്കും. മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ, പാല് കന്നുകാലി ഉടമകൾക്ക് തിരികെ നൽകും. ഡെലിവറിക്ക് 100 മുതൽ 200 രൂപയാണ് പ്രതിമാസം ഈടാക്കുന്നത്. അര ലിറ്ററിന് 35 രൂപയ്ക്കും ഒരു ലിറ്ററിന് 65 രൂപയ്ക്കും പാൽ വിൽക്കുന്നു. ഉഴവർഭൂമിക്ക് 15,000 ത്തിലധികം ഉപഭോക്താക്കളാണുളളത്. ചെന്നൈയിൽ മാത്രം പ്രതിദിനം 6,500 ഓളം ഡെലിവറികൾ നടത്തുന്നു.
നെയ്യ്, തേൻ, മുട്ട എന്നിവ കൊണ്ടുവന്ന് സ്റ്റാർട്ടപ്പ് അതിന്റെ ഉൽപ്പന്ന പോർട്ട്ഫോളിയോയും വിപുലീകരിച്ചു. കഴിഞ്ഞ വർഷം 8 കോടിയുടെ വിറ്റുവരവാണ് കമ്പനി രേഖപ്പെടുത്തിയത്. ഡെലിവറി, സ്റ്റോക്ക് മാനേജ്മെന്റ്, കർഷകർ, കന്നുകാലി പരിപാലനം എന്നിവയ്ക്കായി ഉഴവർഭൂമിക്ക് അതിന്റേതായ സാങ്കേതിക ഉൽപ്പന്നങ്ങളുണ്ട്, കൂടാതെ കർഷകർക്ക് പേയ്‌മെന്റ് എളുപ്പത്തിൽ ആക്‌സസ് ചെയ്യുന്നതിനായി ഇന്ററാക്ടീവ്-വോയ്‌സ്-റെസ്‌പോൺസ് സംവിധാനം നിർമ്മിക്കാനുള്ള പ്രക്രിയയിലുമാണ്. അടുത്ത വർഷം ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും വ്യാപിപ്പിക്കാനും സ്റ്റാർട്ടപ്പ് പദ്ധതിയിടുന്നു.