നിർമിത ബുദ്ധിയോട് വടിയെടുത്ത് ശ്രീധർ വെമ്പു
ചാറ്റ് ജി.പി.ടി. പോലുള്ള നിർമിത ബുദ്ധി (എ.ഐ.) സങ്കേതങ്ങളുടെ കടന്നുവരവുകാരണം തൊഴിൽ രംഗത്തുണ്ടായേക്കാവുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാരും വ്യവസായ സ്ഥാപനങ്ങളും ചേർന്ന് നിയന്ത്രണ സംവിധാനം ഏർപ്പെടുത്തണമെന്ന് ആഗോള ടെക്നോളജി സംരംഭമായ ‘സോഹോ കോർപ്പറേഷൻ’ മേധാവി ശ്രീധർ വെമ്പു ആവശ്യപ്പെട്ടു.
” പ്രോഗ്രാമിങ് ജോലിയെയായിരിക്കും നിർമിത ബുദ്ധി ഏറ്റവുമാദ്യം ബാധിക്കുക.
അധികം വൈകാത നിർമിത ബുദ്ധി ഉപയോഗിച്ച് ഒരു പ്രോഗ്രാമർക്ക് നൂറു പ്രോഗ്രാമർമാരുടെ ജോലി ചെയ്യാൻ കഴിയും. അവിടെ നഷ്ടമാകുക മനുഷ്യ വിഭവശേഷിയാകും. ഉത്പാദനക്ഷമത കൂടുന്നതിനനുസരിച്ച് ആവശ്യംകൂടി ഉയർന്നില്ലെങ്കിൽ തൊഴിൽനഷ്ടമാവും ഫലം”-അദ്ദേഹം പറഞ്ഞു.
നിലവിലിന്ന് സോഫ്റ്റ് വെയർ സേവന സംരംഭങ്ങൾ പ്രതിസന്ധി നേരിടുന്നുണ്ടെങ്കിലും സോഹോ ജീവനക്കാരെയാരേയും പിരിച്ചുവിടില്ല എന്നാണ് ശ്രീധർ വെമ്പു നൽകിയ സൂചന
കൂടുതൽ സേവനങ്ങളും ഓഫീസുകളുമായി സോഹോ
‘സോഹോ കോർപ്പറേഷൻ’ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഗ്രാമീണമേഖലയിൽ കൂടുതൽ ഓഫീസുകൾ തുറക്കാനൊരുങ്ങുന്നു. കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് പുതിയ ഓഫീസ് തുടങ്ങുക. പത്തനംതിട്ടയിലെ നാരങ്ങാനത്തുള്ള കേന്ദ്രത്തിൽ കൂടുതൽ ജീവനക്കാരെ നിയമിക്കും.
സോഹോയുടെ 55-ലേറെ സോഫ്റ്റ് വെയറുകൾക്ക് ലോകമെങ്ങുമായി എട്ടുകോടി ഉപഭോക്താക്കളുണ്ട്. വൈകാതെ അത് 10 കോടിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് വെമ്പു പറഞ്ഞു.
ഗ്രാമീണമേഖലയിലെ യുവാക്കളുടെ കഴിവുകൾ വളർത്തിയെടുത്ത് അവർക്ക് അതതു സ്ഥലങ്ങളിൽത്തന്നെ ജോലി ചെയ്യാനുള്ള അവസരമൊരുക്കുകയാണ് സോഹോ ചെയ്യുന്നതെന്ന് തമിഴ്‌നാട്ടിലെ തെങ്കാശിയിൽ ഗ്രാമീണ വിദ്യാർത്ഥികൾക്കായുള്ള തന്റെ കലൈവാണി കൽവി മയ്യത്തിൽ എത്തിയ ശ്രീധർ വെമ്പു പറഞ്ഞു.
- ഗവേഷണത്തിലും പരിശീലനത്തിലും ആഗോളരംഗത്തെ വിപണനത്തിലുമുള്ള ഈ വികേന്ദ്രീകരണം, പ്രതിസന്ധിഘട്ടങ്ങളിൽ സ്ഥാപനത്തിന് മുതൽക്കൂട്ടാവുന്നുണ്ട്.
- ചെന്നൈ ആസ്ഥാനമായുള്ള കമ്പനിയുടെ വിവിധ രാജ്യങ്ങളിലെ ഓഫീസുകളിലായി നിലവിൽ 12,000-ത്തോളം പേർ ജോലി ചെയ്യുന്നുണ്ട്.
- അതിൽ 2,000 പേർ ഗ്രാമീണ മേഖലകളിലെ ഓഫീസുകളിലാണ്. ഗ്രാമീണ ഓഫീസുകളിലെ ജീവനക്കാരിൽ പകുതിയും അതത് പ്രദേശങ്ങളിൽനിന്നുള്ളവരാണ്.
കഴിഞ്ഞ ആറു മാസത്തിനിടെ തിരുപ്പൂരും തിരുച്ചിറപ്പള്ളിയിലും ആയിരത്തോളം പേർക്ക് ജോലി ചെയ്യാവുന്ന ഹബ്ബ് ഓഫീസുകൾ തുറന്നു. തിരുനെൽവേലിയിലും മധുരയിലും തഞ്ചാവൂരിലും ഉത്തർപ്രദേശിലും ഉടൻ തുടങ്ങും.
പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ്ങിൽ പരിശീലനം നൽകുന്ന സോഹോ സ്‌കൂൾ ചെന്നൈയിലും തെങ്കാശിയിലുമുണ്ട്.
ഗ്രാമീണ വിദ്യാർഥികൾക്കായി തെങ്കാശിയിൽ തുടങ്ങിയ കലൈവാണി കൽവി മയ്യത്തിൽ 130 കുട്ടികൾ പഠിക്കുന്നുണ്ട്.
“Artificial intelligence must be controlled. Otherwise the work will go to IT professionals. Mainly programmers. If AI is not controlled, there will be a major crisis in the professions.” says Sridhar Vembu