ഇലക്ട്രിക് വെഹിക്കിള്‍(EV) സ്റ്റാര്‍ട്ടപ്പായ ചാര്‍ജ്ജ് മോഡ് chargeMOD (BPM Power Private Limited) ഫീനിക്സ് എയ്ഞജല്‍സില്‍ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. 

വീടുകളിലും വാണിജ്യകേന്ദ്രങ്ങളിലും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് പോയിന്‍റുകള്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ട്ടപ്പാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ചാര്‍ജ്ജ്മോഡ്.

ഇന്ന് കേരളത്തിലെ ഇവി ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ 90 ശതമാനവും ചാര്‍ജ്ജ്മോഡാണ് ഉപയോഗിക്കുന്നത്. ഇന്ത്യയിലൊട്ടാകെ 2000 ലേറെ ചാര്‍ജ്ജിംഗ് സംവിധാനം ഇവരുടെ സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്.

കോഴിക്കോട് ആസ്ഥാനമായാണ് ചാര്‍ജ്ജ്മോഡ് പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് എന്‍ജിനീയറിംഗ് കോളേജില്‍ നിന്നും ബിടെക് പഠനത്തിന് ശേഷം എം രാമനുണ്ണി, അനൂപ് വി, അദ്വൈത് സി, ക്രിസ് തോമസ് എന്നിവര്‍ ചേര്‍ന്ന് 2019 ലാണ് ഈ സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുന്നത്. എല്‍ ആന്‍ഡ് ടി, മുരുഗപ്പ ഗ്രൂപ്പ്, കെഎസ്ഇബി, കൊച്ചി മെട്രോ തുടങ്ങിയവ ചാര്‍ജ്ജമോഡിന്‍റെ പ്രധാന ഉപഭോക്താക്കളാണ്.

ഉത്പന്ന വികസനത്തിനും ശൃംഖല വര്‍ധിപ്പിക്കുന്നതിനുമാണ് ഈ നിക്ഷേപത്തുക വിനിയോഗിക്കുകയെന്ന് ചാര്‍ജ്ജ്മോഡ് സിഇഒയും സഹസ്ഥാപകനുമായ എം രാമനുണ്ണി പറഞ്ഞു. ലളിതവും സൗകര്യപ്രദവും വിശ്വാസ്യതയുമാണ് ചാര്‍ജ്ജ്മോഡിന്‍റെ ഉത്പന്നത്തിന്‍റെ സവിശേഷതയെന്നും അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായി ഷിറാജ് ജേക്കബ്, ജോ രഞ്ജി, ഹരികൃഷ്ണന്‍ വി എന്നിവര്‍ തുടങ്ങിയ എയ്ഞ്ജല്‍ കൂട്ടായ്മയാണ് ഫീനിക്സ് എയ്ഞ്ജല്‍സ് Phoenix Angels. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ എയ്ഞ്ജല്‍ നിക്ഷേപം നടത്തുന്നതിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

മികച്ച ഉത്പന്നവും സക്രിയമായ ടീമംഗങ്ങളുമാണ് ചാര്‍ജ്ജ് മോഡിനെ വ്യത്യസ്തമാക്കുന്നതെന്ന് ഫീനിക്സ് എയ്ഞ്ജലിന്‍റെ ഡയറക്ടര്‍ ജോ രഞ്ജി പറഞ്ഞു. രാജ്യത്തെ ചാര്‍ജ്ജിംഗ് സേവന രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി ചാര്‍ജ്ജ്മോഡ് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

Share.

Comments are closed.

Exit mobile version