തുറവൂർ മുതൽ ഇടപ്പള്ളി വരെ ദേശീയപാതയിൽ 30 കി മീ ആകാശയാത്ര യാഥാർഥ്യമായേക്കും. ദേശീയപാത 66 ആറുവരിപ്പാതയായി വികസിപ്പിക്കുന്നതിൽ തുറവൂർ മുതൽ അരൂർ വരെയുള്ള ആറുവരി ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടുന്നതാണ് പദ്ധതി. ഇതിന് ദേശീയപാത അതോറിറ്റി അനുമതി നൽകിയാൽ തുടർച്ചയായ 30 കിലോമീറ്റർ ദൂരം ഉയരപ്പാതയും പാലങ്ങളുമാകും എൻഎച്ച് 66ൽ ഉണ്ടാവുക.
ഇടപ്പള്ളി – അരൂർ ഉയരപ്പാതയുടെ വിശദ പദ്ധതിരേഖ പുറത്തിറങ്ങുന്നത് കാത്തിരിക്കുന്നതിനിടെയാണ് തുറവൂരിൽ നിന്നുള്ള ഉയരപ്പാത നീട്ടിയേക്കുമെന്ന വാർത്ത എത്തുന്നത്.

നിലവിൽ അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്ററിൽ ഒറ്റത്തൂണിൽ നിർമിക്കുന്ന ആറുവരി ഉയരപ്പാതയുടെ നിർമാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിന് തുടർച്ചയായി അരൂരിൽ നിന്ന് ഇടപ്പള്ളിയിലേക്ക് ആറുവരിപ്പാത നിർമിക്കുകയാണെങ്കിൽ 18 കിലോമീറ്റർ കൂടി ഉയരപ്പാത വേണ്ടി വരും. ഇങ്ങനെ തുടർച്ചയായി 30 കിലോമീറ്റിൽ ‘ആകാശയാത്ര’ സാധ്യമാകും.
അരൂർ – ഇടപ്പള്ളി ഉയരപ്പാത നിർമിക്കണമെന്നും ഇതിൻ്റെ വിശദ പദ്ധതിരേഖ തയ്യാറാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നും ഹൈബി ഈഡൻ എംപി ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേസഹാചര്യത്തിലാണ് അരൂർ – തുറവൂർ ഉയരപ്പാത ഇടപ്പള്ളിയിലേക്ക് നീട്ടിയേക്കുമെന്ന് സൂചന വരുന്നത്.

നിലവിലെ പ്രവൃത്തിയനുസരിച്ച് സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയായി പൂർത്തിയാകുമ്പോൾ ഇടപ്പള്ളി – അരൂർ റീച്ച് മാത്രം നാലുവരിയായി അവശേഷിക്കും. റോഡിന് ഇരുവശത്തെയും സ്ഥലമേറ്റെടുത്തു പാത വികസിപ്പിക്കുന്നത് ഇവിടെ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ. റോഡിന് വശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ പൊളിക്കുകയും ഏറ്റെടുക്കുന്ന ഭൂമിക്കു നഷ്ടപരിഹാരമായി വൻ തുക നൽകേണ്ടിയും വരും ഇതിന് പരിഹാരമായാണ് ഉയരപ്പാത നിർമിക്കാനുള്ള ആലോചന.

അരൂർ – തുറവൂർ ഉയരപ്പാതയ്ക്ക് സമാനമായി റോഡിനു മധ്യത്തിലെ ഒറ്റത്തൂണുകളിൽ തന്നെ ഇവിടെ ഉയരപ്പാത നിർമിക്കേണ്ടി വരും. ഇല്ലെങ്കിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ദേശീയപാത 66 ആറുവരി പാതയിലൂടെ വാഹനങ്ങൾ കുതിക്കുമ്പോൾ പ്രധാന നഗരരായ എറണാകുളത്ത് ഇടപ്പള്ളി – അരൂർ റീച്ചിൽ മാത്രം നാലുവരിപ്പാതയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കേണ്ടി വരും.

ദേശീയപാത 66ൽ നിലവിൽ ഏറ്റവും തിരക്കുള്ള ഭാഗമാണ് ഇടപ്പള്ളിയിലേത്. സംസ്ഥാനത്തെ തിരക്കേറിയ ജങ്ഷനായ വൈറ്റിലയുടെ ഇവിടെയാണ്. സംസ്ഥാനത്ത് ആറുവരി ഒരുങ്ങുമ്പോഴും ഇവിടെ നാലുവരിയിലെ ഗതാഗതക്കുരുക്ക് തുടരുന്നത് വലിയ തലവേദനയായി മാറും. അതുകൊണ്ട് തന്നെ ഈ റീച്ചിൻ്റെ കാര്യത്തിൽ ദേശീയപാത അതോറിറ്റി അധികൃതർ വൈകാതെ അന്തിമ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
A 30-kilometer elevated highway from Thuravoor to Edappally is being planned. The National Highway Authority has approved the project, which will extend the elevated road from Thuravoor to Aroor and then to Edappally. Construction is already underway on the 12.75-kilometer stretch between Aroor and Thuravoor. This elevated highway will help reduce traffic and improve travel on NH 66.
