രണ്ട് വർഷം പൂർത്തിയാക്കി കൊച്ചി വാട്ടർ മെട്രോ. 40 ലക്ഷം യാത്രക്കാരാണ് രണ്ട് വർഷങ്ങൾക്കിടയിൽ വാട്ടർ മെട്രോ സേവനങ്ങൾ ഉപയോഗിച്ചത്. ഇത് മൂന്നാം വർഷത്തിലേക്ക് കാലെടുത്തു വെയ്ക്കുമ്പോൾ വാട്ടർ മെട്രോ പ്രവർത്തനങ്ങൾക്ക് കരുത്തു പകരുന്ന കണക്കാകുന്നു. ഈ കരുത്തിനെ മാതൃകയാക്കി വാട്ടർ മെട്രോ സേവനം കേരളത്തിലെ മറ്റ് പ്രദേശങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ്. കൊച്ചി വാട്ടർ മെട്രോ പദ്ധതി എല്ലാ ഘട്ടങ്ങളും പൂർത്തിയാകുമ്പോൾ 38 ടെർമിനലുകൾ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ടുകൾ സർവ്വീസ് നടത്തുന്ന തരത്തിലാകും.
2023 ഏപ്രിൽ 25ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യ വാട്ടർ മെട്രോ നിലവിൽ 19 എസി ബോട്ടുകളുമായാണ് സർവീസ് നടത്തുന്നത്. ഹൈക്കോർട്ട്, ഫോർട്ട്‌കൊച്ചി, വൈപ്പിൻ, സൗത്ത് ചിറ്റൂർ, ചേരാനല്ലൂർ, ഏലൂർ, വൈറ്റില, കാക്കനാട് തുടങ്ങിയ ടെർമിനലുകളിലായാണ് സർവീസ്. ആദ്യഘട്ടത്തിൽ 100 പേർക്ക് സഞ്ചരിക്കാവുന്ന മൊത്തം 23 ബോട്ടുകൾ നിർമിക്കാനാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) കൊച്ചിൻ ഷിപ്പ് യാർഡിന് കരാർ നൽകിയിരുന്നത്. ഇതിൽ 19 ബോട്ടുകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. ബാക്കി നാല് ബോട്ടുകളിൽ രണ്ടെണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. ഇതിൽ ഒരെണ്ണം ട്രയൽ റൺ ആരംഭിച്ചു കഴിഞ്ഞു. ഒന്നര മാസത്തിനുള്ളിൽ ഈ ബോട്ട് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാട്ടർ മെട്രോ അധികൃതർ അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ആകെ 15 ടെർമിനലുകളാണുള്ളത്. ഇതിൽ 10 ടെർമിനലുകളിലാണ് ഇപ്പോൾ സേവനം ആരംഭിച്ചിട്ടുള്ളത്. അഞ്ച് ടെർമിനലുകളുടെ നിർമാണം അവസാന ഘട്ടത്തിലാണ്. ഇവയിൽ മട്ടാഞ്ചേരി, വില്ലിങ്ടൺ ഐലൻഡ് ടെർമിനലുകൾ അടുത്ത മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്നാണ് വിവരം. വാണിജ്യ ഫെറി വിഭാഗത്തിൽ ഗസ്സീസ് ഇലക്ട്രിക് ബോട്ട് അവാർഡ്, ഗതാഗത മേഖലയിൽ പൊതുജനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിൽ മികവ് പുലർത്തുന്നതിനുള്ള സ്കോച്ച് അവാർഡ് തുടങ്ങിയ നിരവധി ആഗോള അംഗീകാരങ്ങളും ഇതിനോടകം വാട്ടർ മെട്രോയെ തേടിയെത്തി. രാജ്യത്തുടനീളമുള്ള 21 സ്ഥലങ്ങളിൽ ഈ മാതൃക ആവർത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി കെഎംആർഎൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ കൊച്ചി വാട്ടർ മെട്രോയുടെ നടത്തിപ്പ് വിജയകരമായതോടെയാണ് കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരം 11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും അടക്കം വാട്ടർ മെട്രോ പദ്ധതി നടപ്പാക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് സാധ്യതാപഠനം നടത്തുന്നത്. പ്രയാഗ് രാജ്, വാരണാസി, അയോധ്യ, പാട്‌ന, അഹമ്മദാബാദ്, സൂറത്ത്, ജമ്മു കശ്മീർ, ഗോവ, തേജ്പുർ, ദിബ്രുഗഡ്, കട്ടക്, ചിലിക, കൽക്കട്ട, ധൂബ്രി, മംഗലാപുരം, കൊല്ലം, ആലപ്പുഴ, ആന്തമാൻ, ലക്ഷദ്വീപ്, മുംബൈ, മുംബൈ വസായ് എന്നിവിടങ്ങളിലാണ് വാട്ടർ മെട്രോ ആരംഭിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.
Kochi Water Metro enters its third year with over 4 million commuters in two years. The service is set to expand to more regions, earning national and global recognition.