പരമ്പരാഗത ഇന്ത്യൻ സ്റ്റാർട്ടപ്പ് രീതികളെ മറികടന്ന് ശ്രദ്ധേയമായ ₹100 കോടി മൂല്യനിർണ്ണയം നേടിയിരിക്കുകയാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് മൊബിലിറ്റി സംരംഭം സ്കൂട്ടേവ് (Scootev). പല സ്റ്റാർട്ടപ്പുകളും ഉന്നത ബിരുദങ്ങളിലും വലിയ നിക്ഷേപകരിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ അവയിൽ നിന്നും വ്യത്യസ്തമായി ഗ്രാസ് റൂട്ട് സംരംഭംകത്വത്തിന് ഊന്നൽ നൽകിയാണ് സ്ഥാപകൻ മുറാദ് ഖാൻ നയിക്കുന്ന സ്കൂട്ടേവിന്റെ വിജയയാത്ര.

ഗിഗ് തൊഴിലാളികളെ ശാക്തീകരിക്കുക എന്ന പ്രധാന ആശയമാണ് സ്കൂട്ടേവിനെ വ്യത്യസ്തമാക്കുന്നത്. സാധാരണ ഗതിയിൽ അവഗണിക്കപ്പെടുന്ന ഡെലിവറി എക്സിക്യൂട്ടീവുകളും സപ്പോർട്ട് സ്റ്റാഫുകളുമാണ് കമ്പനിയുടെ നേതൃത്വത്തിന് പിന്നിലെ പ്രേരകശക്തി. ഗിഗ് വർക്കേർസിന് കമ്പനിക്കുള്ളിൽ നിന്നു തന്നെയുള്ള പടിപടിയായ വളർച്ചയ്ക്ക് കമ്പനി അവസരമൊരുക്കുന്നു. സാധാരണ ഡിഗ്രികൾക്ക് അപ്പുറം കഴിവിനും ഫീൽഡിലെ പരിചയത്തിനുമെല്ലാമാണ് കമ്പനി പ്രാധാന്യം നൽകുന്നത്. റൈഡേർസായി തുടങ്ങി, വിദ്യാഭ്യാസ യോഗ്യതകൾ നോക്കാതെ കഴിവ് മാത്രം മാനദണ്ഡമാക്കി കമ്പനിയിലെ തന്ത്രപ്രധാന സ്ഥാനങ്ങളിലെത്താൻ ജീവനക്കാർക്ക് ഇതിലൂടെ സാധിക്കുന്നു. ഗിഗ് സമ്പദ്‌വ്യവസ്ഥയുടെ യാഥാർത്ഥ്യങ്ങൾ നേരിട്ട് മനസ്സിലാക്കിയിട്ടുള്ള ഈ വ്യക്തികൾ പടിപടിയായ റാങ്കുകളിലൂടെ ഉയർന്നുവന്ന് ഇപ്പോൾ ₹100 കോടി സംരംഭത്തെ നയിക്കാൻ പ്രാപ്തരായിരിക്കുന്നു.
ബെംഗളൂരുവിൽ 3,000ത്തിലധികം ഇ-ബൈക്കുകളാണ് സ്കൂട്ടേവ് പ്രവർത്തിപ്പിക്കുന്നത്. ഇതിലൂടെ നിരവധി പേർക്ക് ഉപജീവനമാർഗ്ഗവും അവസരങ്ങളും തുറക്കുന്നു. റൈഡർമാരെ തന്ത്രപരമായ തീരുമാനങ്ങളിലും മാർഗനിർദേശങ്ങളിലും പങ്കാളികളാക്കി മാറ്റുന്ന കമ്പനി അതിലൂടെ ശക്തവും വിശ്വസ്തവുമായ വർക്ഫോഴ്സ് വളർത്തിയെടുത്തിരിക്കുന്നു. ജനകേന്ദ്രീകൃതമായ സമീപനം ദ്രുതഗതിയിലുള്ള വളർച്ചയിലേക്കും വിശ്വസ്തരായ തൊഴിൽ ശക്തിയിലേക്കും നയിച്ചു. റൈഡേർസിനെ വെറും റൈഡേർസായി കാണാതെ മീറ്റിങ്ങുകളിലും മെന്ററിങ്ങിലുമെല്ലാം കമ്പനി പങ്കാളികളാക്കുന്നു. അടുത്തിടെയുള്ള മൂല്യനിർണ്ണയത്തെ തുടർന്ന് സ്കൂട്ടേവ് പ്രവർത്തനങ്ങൾ വികസിപ്പിക്കാനും ടീമിൽ കൂടുതൽ നിക്ഷേപം നടത്താനും ലക്ഷ്യമിടുന്നു.