സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 163 മെഗാവാട്ട് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി പുനരുജ്ജീവിപ്പിക്കാൻ കെഎസ്ഇബി. ജലവൈദ്യുതിക്കൊപ്പം വിനോദസഞ്ചാര മേഖല കൂടി പരിഗണിച്ചാണ് പുതിയ പദ്ധതി വരുന്നത്. ഇതോടൊപ്പം ട്രൈബൽ സ്കൂൾ, ട്രൈബൽ ഗ്രാമം, പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ കെഎസ്ഇബി ഉന്നതതല യോഗത്തിൽ നിർദേശം ഉയർന്നു. പരിസ്ഥിതി പ്രവർത്തകരുടെയും ആദിവാസി സമൂഹത്തിന്റെയും പ്രതിഷേധത്തെത്തുടർന്ന് വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച ജലവൈദ്യുത പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി.
പുതിയ പദ്ധതി യാഥാർത്ഥ്യമായാൽ സംസ്ഥാനത്തെ ആദ്യ സംയോജിത ടൂറിസം, വൈദ്യുതി ഉൽപാദന പദ്ധതിയായി അത് മാറും. പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് കെഎസ്ഇബി പ്രായോഗികതാ പഠനം നടത്തിവരികയാണെന്ന് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ പറഞ്ഞു. പഠനത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കു മുന്നിൽ പദ്ധതി അവതരിപ്പിക്കും. ഉയർന്നുവരുന്ന ആശങ്കകൾ പരിഹരിച്ച് പദ്ധതി നടപ്പിലാക്കുന്നതിനുള്ള സാധ്യതകളാണ് അന്വേഷിക്കുന്നത്. എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെയാകും പദ്ധതി നടപ്പിലാക്കുക-അദ്ദേഹം പറഞ്ഞു. നിലവിൽ സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യങ്ങളുടെ 70 ശതമാനവും നിറവേറ്റാൻ കേരളം മറ്റ് സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിലാണ് അതിരപ്പള്ളി പദ്ധതി പുനഃപരിശോധിക്കാൻ കെഎസ്ഇബി നിർബന്ധിതരായതെന്നും ബിജു പ്രഭാകർ കൂട്ടിച്ചേർത്തു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളം പദ്ധതിയുടെ ഭാഗമായി ജലാശയത്തിൽ ശേഖരിക്കും. ഇതിലൂടെ വേനൽക്കാലത്തും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ആകർഷണീയതയും മനോഹാരിതയും നിലനിർത്താനാകും എന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. ജലാശയത്തിൽ ബോട്ടിങ്, സീപ്ലെയിൻ ഉൾപ്പെടെയുള്ള വിനോദസഞ്ചാര സാധ്യതകൾ കൊണ്ടുവരും. സംസ്ഥാനങ്ങൾക്ക് സീപ്ലെയിൻ സർവീസിന് കേന്ദ്ര അനുമതി ലഭ്യമാകുന്നതോടെ അതിരപ്പിള്ളി ജലാശയത്തിൽ സീപ്ലെയിൻ ഇറക്കാൻ കഴിയും എന്നും കെഎസ്ഇബി പറയുന്നു.
മാർച്ച് 19നാണ് ഡയറക്ടർമാരുടെ യോഗത്തിൽ അതിരപ്പിള്ളി പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന് അനുമതി നൽകാനുള്ള പ്രമേയം പാസാക്കിയത്. സി-എർത്തിന്റെ നിർദ്ദേശം പഠിക്കാൻ കെഎസ്ഇബി ഒരു ചീഫ് എഞ്ചിനീയറെ നിയമിച്ചു. ഏപ്രിൽ 28ന് കെഎസ്ഇബി ആസ്ഥാനത്ത് നടന്ന യോഗത്തിലും ഈ വിഷയം ചർച്ച ചെയ്തു. ഇതോടൊപ്പം മലങ്കര, ഇടുക്കി, ബാണാസുരസാഗർ അണക്കെട്ടുകളുടെ ടൂറിസം വികസനത്തിനും പദ്ധതിയുണ്ട്.
പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2001, 2005, 2007 വർഷങ്ങളിൽ പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയിരുന്നു. പുതിയ നീക്കത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ഇനി ഡിപിആർ തയ്യാറാക്കി പരിസിഥിതി മന്ത്രാലയത്തിനു സമർപ്പിക്കും. 1979ലാണ് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി എന്ന ആശയം ആദ്യം ഉയർന്നു വന്നത്. പൊകലപ്പാറയിൽ ഡാം നിർമ്മിക്കാനും ജനറേഷൻ യൂണിറ്റ് കണ്ണൻകുഴിയിൽ സ്ഥാപിക്കാനുമാണ് ലക്ഷ്യമിട്ടത്.
KSEB plans to revive the 163 MW Athirappilly hydropower project with integrated tourism and tribal development focus, amid ongoing feasibility studies and past opposition.