ടെക് കമ്പനി സോഹോ (Zoho) സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പദ്ധതികൾ നിർത്തിവെച്ചതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഒരു വർഷം നീണ്ട പരിശ്രമത്തിനൊടുവിലാണ് സോഹോയുടെ നീക്കം. നേരത്തെ ചിപ്പ് നിർമ്മാണത്തിൽ ഏകദേശം 700 മില്യൺ ഡോളർ നിക്ഷേപിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. ചിപ്പ് നിർമാണത്തിലെ സങ്കീർണ്ണ പ്രക്രിയകളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം നൽകാൻ ശരിയായ സാങ്കേതിക പങ്കാളിയെ കണ്ടെത്താൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് പദ്ധതികൾ നിർത്തിവെയ്ക്കുന്നതെന്നുമാണ് റിപ്പോർട്ട്.

കമ്പനിയുടെ നിലവിലെ സെമികണ്ടക്ടർ ചിപ്പ് നിർമ്മാണ പദ്ധതി ശരിയായ ദിശയിൽ അല്ല. സെമികണ്ടക്ടർ ബിസിനസ്സ് നടത്തുന്നതിൽ നിലവിൽ ആത്മവിശ്വാസക്കുറവുണ്ട്. അതിനാൽ ഈ ആശയം തത്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്ന് സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു പ്രതികരിച്ചു. സെമികണ്ടക്ടർ നിർമ്മാണ ബിസിനസ്സ് വളരെ മൂലധനം ആവശ്യമുള്ളതാണ്. അതിന് സർക്കാർ പിന്തുണ ആവശ്യമാണ്. സർക്കാർ സഹായത്തിലൂടെ നികുതിദായകരുടെ പണം ഉപയോഗിക്കുന്നതിനുമുൻപ് സാങ്കേതിക ശേഷികളെക്കുറിച്ച് സ്വയം ഉറപ്പുണ്ടായിരിക്കണം. അതുകൊണ്ട് മെച്ചപ്പെട്ട സാങ്കേതിക സമീപനം കണ്ടെത്തുന്നതുവരെ ഈ ആശയം തൽക്കാലം മാറ്റിവെയ്ക്കാൻ ബോർഡ് തീരുമാനിക്കുകയായിരുന്നു-അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് സെമികണ്ടക്ടർ നിർമാണത്തിലേക്ക് പ്രവേശിക്കുന്നതായി സോഹോ പ്രഖ്യാപിച്ചത്. ഇതിനായി കമ്പനി പ്രത്യേക വിഭാഗം സ്ഥാപിക്കുകയും ആളുകളെ നിയമിക്കുകയും ബോർഡ് രൂപീകരിക്കുകയും ചെയ്തിരുന്നു. കർണാടകയിൽ സ്ഥിതി ചെയ്യുന്ന സെമികണ്ടക്ടർ നിർമ്മാണ കേന്ദ്രത്തിൽ 400 മില്യൺ ഡോളർ നിക്ഷേപിക്കാനായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്.
നിലവിൽ 12 ബില്യൺ ഡോളർ മൂല്യമുള്ള സോഹോ ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വെയറുകൾക്ക് താങ്ങാനാവുന്ന വിലയിലുള്ള ബദലുകൾ വാഗ്ദാനം ചെയ്യുന്ന കമ്പനിയാണ്. 150 രാജ്യങ്ങളിലെ ബിസിനസുകൾക്കാണ് കമ്പനി സോഫ്റ്റ്‌വെയറും അനുബന്ധ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങളും നൽകുന്നത്. ലോകമെമ്പാടുമായി 18000ത്തിലധികം ജീവനക്കാരും 120 ദശലക്ഷത്തിലധികം ഉപയോക്താക്കളുമാണ് കമ്പനിക്കുള്ളത്.
Zoho has paused its $700 million semiconductor manufacturing plans, citing technology uncertainties and the need for reassessment.
