ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിന്റെയും അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പ്രസ്താവന.
പാക് അധിനിവേശ കശ്മീരിലെ നീലം-ഝലം അണക്കെട്ട് ലക്ഷ്യമിട്ടുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്ന് വിക്രം മിശ്ര പറഞ്ഞു. ഇത്തരത്തിലുള്ള അവകാശവാദം സമാന സ്വഭാവമുള്ള ഇന്ത്യൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിടുന്നതിനുള്ള കാരണമായാണ് പാകിസ്ഥാൻ കാണുന്നതെങ്കിൽ തുടർന്നുണ്ടാകുന്ന അനന്തരഫലങ്ങൾക്ക് പാകിസ്ഥാൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിലാണ് പവർ പ്ലാന്റുകൾ, റിഫൈനറികൾ തുടങ്ങിയ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിനെതിരെ പാകിസ്ഥാന് വിദേശകാര്യ സെക്രട്ടറി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം എക്കാലത്തെയും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ നിരവധി സ്ഥലങ്ങൾ, പ്രത്യേകിച്ച് ഇന്ത്യൻ വ്യോമസേനാ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജമ്മു വിമാനത്താവളം, പത്താൻകോട്ട് വ്യോമതാവളം എന്നിവിടങ്ങളിൽ പാകിസ്ഥാൻ കനത്ത പീരങ്കി ഷെല്ലാക്രമണവും ഡ്രോൺ ആക്രമണങ്ങളും നടത്തിയതായി റിപ്പോർട്ടുണ്ട്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ പാകിസ്ഥാൻ നടത്തിയ നിരവധി ആക്രമണങ്ങളെ ഇന്ത്യ പിന്തിരിപ്പിച്ചു. പടിഞ്ഞാറൻ അതിർത്തിയിലും ജമ്മു മേഖലയിലെ സത്വാരി, സാംബ, ആർഎസ് പുര, അർനിയ എന്നിവിടങ്ങളിലും കുറഞ്ഞത് എട്ട് പാകിസ്ഥാൻ മിസൈലുകൾ ഇന്ത്യ തടഞ്ഞു. ഇന്ത്യയുടെ എസ് 400 വ്യോമ പ്രതിരോധ സംവിധാനം പടിഞ്ഞാറൻ അതിർത്തിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ പാക് മിസൈലുകൾ വെടിവെച്ചു വീഴ്ത്തി.
ജമ്മു മേഖലയിലുടനീളം ബ്ലാക്ക്ഔട്ടുകളും സൈറണുകളും സജീവമാക്കിയിട്ടുണ്ട്. അഖ്‌നൂർ, സാംബ, ബാരാമുള്ള, കുപ്‌വാര എന്നിവിടങ്ങളിലും സൈറണുകൾ മുഴങ്ങി. നേരത്തെ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് രാജ്യത്തിന്റെ വടക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലെ 15 നഗരങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാകിസ്ഥാൻ സേനയുടെ ശ്രമങ്ങൾ പരാജയപ്പെടുത്തിയതായും പാകിസ്ഥാന്റെ ലാഹോറിലെ വ്യോമ പ്രതിരോധ ശൃംഖല ഇന്ത്യ പ്രത്യാക്രമണത്തിൽ നശിപ്പിച്ചതായും ഇന്ത്യൻ സൈന്യം അറിയിച്ചു.
അതേസമയം, ചൈനീസ് നിർമ്മിത പാക് യുദ്ധവിമാനം ഇന്ത്യൻ സൈനിക വിമാനങ്ങൾ വെടിവെച്ചിട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. യുഎസ് ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചതെന്നും കുറഞ്ഞത് രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവെച്ചിട്ടിണ്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ നൂതന യുദ്ധവിമാനത്തിന് ഇത് പ്രധാന നാഴികക്കല്ലാണെന്നും തായ്‌വാനിലോ ഇന്തോ-പസഫിക്കിലോ സംഘർഷം ഉണ്ടായാൽ ബീജിംഗ് എങ്ങനെ പ്രതികരിക്കും എന്നു മനസ്സിലാക്കാൻ ഇക്കാര്യങ്ങൾ യുഎസ് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
India warns Pakistan of full accountability for attacks on critical infrastructure, amid rising border tensions and military clashes involving drones, missiles, and fighter jets.