അൾട്രാ മോഡേൺ എന്നാണ് ഇന്നത്തെ ദുബായ് വിശേഷിപ്പിക്കപ്പെടുന്നത്. എന്നാൽ ആഢംബരത്തിലൂടെയല്ലാതെ നൊസ്റ്റാൾജിയയുടെ വൻകരകൾ തീർത്ത് ആ ദുബായിൽ ഒരു മലയാളി വ്യത്യസ്തനാകുന്നു. കണ്ണൂർ സ്വദേശിയായ അബ്ദുല്ല നൂറുദ്ദീൻ എന്ന സംരംഭകൻ കേരളത്തിലെ പണ്ടത്തെ നാട്ടിൻ പുറങ്ങളിലെ വീടും ചുറ്റുപാടും റീക്രിയേറ്റ് ചെയ്താണ് ശ്രദ്ധ നേടുന്നത്.
പഴമയെ കൂട്ടുപിടിച്ചും പഴയ വസ്തുക്കൾ ശേഖരിച്ചും അവ ഉപയോഗിച്ചും കഴിയുന്ന അബ്ദുല്ല പഴയ സ്യൂട്‌കേസുമായി വിന്റേജ് കാറിൽ ജോലിക്കു പോകും. ദുബായിലെ വില്ലയ്ക്കു ചുറ്റുമുള്ള പച്ചക്കറിത്തോട്ടത്തിൽ നിന്നും പച്ചക്കറി ശേഖരിച്ച ശേഷമായിരിക്കും ഈ ജോലിക്കു പോക്ക്. 36 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അബ്ദുല്ല സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകളിൽ താൻ പിന്തുടരുന്ന വിന്റേജ് ജീവിതശൈലി കാഴ്ചക്കാരിലും എത്തിക്കുന്നു.
കൃഷിയിടത്തിൽനിന്ന് പച്ചക്കറികൾ ശേഖരിക്കുന്നതും മുണ്ടുടുത്ത് തെങ്ങോല ശേഖരിക്കുന്നതും ഓലവെട്ടുന്നതും നിരവധി വിന്റേജ് സാധനങ്ങൾ ഉപയോഗിക്കുന്നതും ഏണിയിൽ കയറി വീടിന്റെ മേൽക്കൂരയിലെ ആന്റിന നേരെയാക്കുന്നതുമായ വീഡിയോയുമെല്ലാം അദ്ദേഹം ഇത്തരത്തിൽ പങ്കുവെച്ചിട്ടുണ്ട്. പഴയ റേഡിയോകൾ, ടിവി, ഗ്രാമഫോൺ, കട്ടിൽ, ടോർച്ച്, ബൾബുകൾ, ക്യാമറ, ക്ലോക്ക്, കോളാമ്പി, ലാൻഡ് ഫോൺ, ടിവി ഏരിയൽ, ടൈപ്പ് റൈറ്റർ, ചിമ്മിനി വിളക്ക്, ചാരുകസേര തുടങ്ങി നിരവധി പുരാവസ്തുക്കൾ അദ്ദേഹത്തിന്റെ പക്കലുണ്ട്. ഇതിനൊപ്പം നിരവധി വിന്റേജ് കാറുകളുടെ ശേഖരവും അദ്ദേഹത്തിന്റെ കൈവശമുണ്ട്.
ദുബായിൽ എയർപോർട്ട് സർവീസസ്, റിയൽ എസ്‌റ്റേറ്റ് എന്നിവ നടത്തുന്ന കമ്പനിയാണ് അബ്ദുല്ലയുടേത്. തിരക്കേറിയ കാലത്തു നിന്നും ലാളിത്യം നിറഞ്ഞ ഇന്നലെകളിലേക്കുള്ള മടങ്ങിപ്പോക്കാണ് ഇത്തരം ശേഖരത്തിലൂടെയും ജീവിതത്തിലൂടെയും താൻ ലക്ഷ്യം വെയ്ക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
Discover how Dubai-based Indian entrepreneur Abdulla Nooruddin has meticulously recreated the charm of 1980s rural Kerala in his Dubai home, blending vintage aesthetics with heartfelt memories and traditional daily rituals.