സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ച് നാഷണൽ ഡിഫൻസ് അക്കാഡമി (NDA). അക്കാഡമിയിൽ നിന്നുള്ള 17 വനിതാ കേഡറ്റുകൾ അടങ്ങിയ ആദ്യ ബാച്ച് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. 300ലധികം പുരുഷ കേഡറ്റുമാർക്കൊപ്പമാണ് വനിതാ കേഡറ്റുകൾ പാസിങ് ഔട്ട് പരേഡ് നടത്തിയത്.
എൻഡിഎയിൽ നിന്ന് വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച് പാസായതോടെ അക്കാഡമിയുടെ ചരിത്രത്തിലെതന്നെ അതുല്യ ദിനമായി അത് മാറി. മുൻ കരസേന മേധാവിയും മിസോറാം ഗവർണറുമായ ജനറൽ വി.കെ. സിങ് പാസിങ് ഔട്ട് പരേഡിൽ അതിഥിയായി. കൂടുതൽ ശാക്തീകരണത്തിനുള്ള രാജ്യത്തിന്റെ കൂട്ടായ യാത്രയിൽ ഇത് നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. നാരീ ശക്തിയുടെ പ്രതീകമാണ് ഈ വനിതാ കേഡറ്റുകൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2021ൽ സുപ്രീംകോടതി നിർദേശ പ്രകാരമാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ഡിഫൻസ് അക്കാഡമിയിലേയ്ക്ക് സ്ത്രീകൾക്ക് അപേക്ഷാനുമതി നൽകിയത്. ഇതിനെത്തുടർന്ന് 2022ൽ എൻഡിഎയുടെ 148ആമത് കോഴ്സിൽ വനിതാ കേഡറ്റുകളെ ഉൾക്കൊള്ളിച്ചുള്ള ആദ്യ ബാച്ച് തുടങ്ങുകയായിരുന്നു. വനിതാ കേഡറ്റുകൾ അടക്കമുള്ള കേഡറ്റുകളുടെ കഠിനമായ സൈനിക, അക്കാഡമിക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന്റെ അടയാളമായാണ് പരേഡ് നടന്നത്.
Marking a historic milestone, the first batch of 17 women cadets completed training and passed out from the National Defence Academy alongside over 300 male cadets