സംസ്ഥാന സർക്കാറിന്റെ അഭിമാനപദ്ധതിയായ സിൽവർലൈൻ സെമി-ഹൈസ്പീഡ് റെയിൽ പദ്ധതി വീണ്ടും പരിഗണനയിൽ. പദ്ധതി സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. സിൽവർലൈൻ സംബന്ധിച്ച് മെട്രോമാൻ ഇ. ശ്രീധരൻ നിർദേശിച്ച റിവൈസ്ഡ് പ്രൊപ്പോസൽ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചതായി ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ഏറെക്കാലം മുടങ്ങിക്കിടന്ന അങ്കമാലി-എരുമേലി ശബരി റെയിൽപ്പാത യാഥാർഥ്യമാകാനും കൂടിക്കാഴ്ച്ചയിൽ വഴിയൊരുങ്ങി.

റെയിൽവേ നേരത്തെ സിൽവർലൈൻ പദ്ധതി എതിർത്തിരുന്നു. പദ്ധതിക്കായി റെയിൽവേ ഭൂമി ആവശ്യമായതിനാലും നിർദിഷ്ട ലൈൻ റെയിൽപ്പാതയോട് ചേർന്ന് ആയതിനാലുമാണ് റെയിൽവേ പദ്ധതിയെ എതിർത്തത്. ഭാവിയിലെ റെയിൽ വികസനത്തിന് ഇത് തടസ്സമാകും എന്നായിരുന്നു റെയിൽവേ തടസ്സം ഉന്നയിച്ച് ചൂണ്ടിക്കാട്ടിയത്. റെയിൽവേ മൂന്ന്, നാല് വരി പ്രവർത്തനങ്ങൾ അടക്കമുള്ളവയെ ബാധിക്കും എന്നതിനാലായിരുന്നു എതിർപ്പ്. എന്നാൽ ഇ. ശ്രീധരൻ ബദൽ പ്രൊപ്പോസൽ നൽകിയതോടെ കേന്ദ്രം ഇത് പരിഗണിക്കും എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർ ശ്രീധരനുമായി ചർച്ച നടത്തും.
അതേസമയം, അങ്കമാലി-എരുമേലി ശബരി റെയിൽപ്പാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി റെയിൽവേ വിദഗ്‌ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും. എത്രയും പെട്ടെന്ന് റെയിൽപ്പാത പൂർത്തീകരിക്കാനാണ് ശ്രമം. റെയിൽവേ സംഘത്തിന്റെ സന്ദർശനത്തോടെ നിലവിൽ സ്ഥലം ഏറ്റെടുപ്പ് സംബന്ധിച്ച് പ്രതിസന്ധിയിലുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഭൂമി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണ തേടിയതായി അശ്വിനി വൈഷ്‌ണവ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.