ചരിത്ര യാത്രയ്ക്ക് തയ്യാറെടുത്തുകൊണ്ട് ഇന്ത്യൻ ബഹിരാകാശയാത്രികൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും അദ്ദേഹത്തിന്റെ ക്രൂ അംഗങ്ങളും ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ്, നാസ, യൂറോപ്യൻ സ്പേസ് ഏജൻസി (ESA), ഇന്ത്യൻ സ്പേസ് റിസേർച്ച് ഓർഗനൈസേഷൻ (ISRO) എന്നിവയുടെ സംയുക്ത ശ്രമമായ ആക്സിയം-4 (AX-4) ദൗത്യത്തിനായാണ് സംഘം തയ്യാറെടുക്കുന്നത്. ജൂൺ 8ന് ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റിലും ഡ്രാഗൺ ബഹിരാകാശ പേടകത്തിലുമായാണ് ആക്സിയം-4 വിക്ഷേപണം. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനായി ശുഭാംശു ശുക്ല മാറും. ഈ ഘട്ടത്തിൽ ആക്സിയം ദൗത്യത്തിനായി ഇന്ത്യ 550 കോടി രൂപ ചിലവഴിച്ചത് എന്തിനാണെന്നും രാജ്യം ദൗത്യത്തിൽ എന്തെല്ലാം പരീക്ഷണങ്ങൾ നടത്തുമെന്നും നോക്കാം. ഒപ്പം ആക്സിയം ദൗത്യം ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയെ എങ്ങനെ ഉത്തേജിപ്പിക്കും എന്നതിനെക്കുറിച്ചും പരിശോധിക്കാം.
ഐഎസ്‌എസിൽ 14 ദിവസം ഡോക്ക് ചെയ്യുന്ന യാത്രയാണ് ആക്സിയം-4 ദൗത്യം. ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് ശുഭാംശു ശുക്ലയും സംഘവും നിരവധി സാങ്കേതികവിദ്യകൾ പരീക്ഷിക്കും. ബഹിരാകാശ പര്യവേഷണത്തിൽ ഇന്ത്യയ്ക്ക് നേതൃസ്ഥാനം വഹിക്കാൻ കഴിയുമെന്ന് ലോകത്തിനു മുന്നിൽ തെളിയിക്കുന്നതിനുള്ള അഭിമാനകരമായ അവസരം കൂടിയാണിത്. ശുഭാംശു ശുക്ലയുടെ സ്ഥാനവും 12 ഇന്ത്യൻ പരീക്ഷണങ്ങളും അടക്കമാണ് 550 കോടി രൂപ പദ്ധതിക്കായി ഇന്ത്യ ചിലവിടുന്നത്. 12 പരീക്ഷണങ്ങളിൽ ഏഴ് എണ്ണം ജീവശാസ്ത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ഇവയ്ക്ക് ശുഭാംശു തന്നെ നേതൃത്വം നൽകും.
2026ൽ ആസൂത്രണം ചെയ്തിരിക്കുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ പദ്ധതിക്ക് ആക്സിയം ദൗത്യത്തിലെ പങ്കാളിത്തം സുപ്രധാന ചുവടുവെയ്പ്പാകും. ബഹിരാകാശത്ത് ജീവിക്കുക, പരീക്ഷണങ്ങൾ നടത്തുക, ആഗോള സുരക്ഷാ നിയമങ്ങൾ പാലിക്കുക തുടങ്ങിയ ശുഭാംശുവിന്റെ അനുഭവങ്ങൾ ഗഗൻയാന് തയ്യാറെടുക്കാൻ ഐഎസ്ആർഓയെ സഹായിക്കും. ലോകകപ്പ് ഫൈനലിനു മുൻപ് നടക്കുന്ന പരിശീലന മത്സരം എന്ന പോലെയാണ് ശാസ്ത്രലോകം ഇന്ത്യയുടെ ഈ ആക്സിയം പങ്കാളിത്തത്തെ കാണുന്നത്. ദൗത്യത്തിനായി ചിലവഴിക്കുന്ന 550 കോടി രൂപ ഇന്ത്യയുടെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് ശാസ്ത്ര ലേഖകനും സ്പേസ് രംഗത്തെ വിദഗ്ധനുമായ ഗിരീഷ് ലിങ്കണ്ണ പറയുന്നു. ഗഗൻയാനും 2035ൽ ആസൂത്രണം ചെയ്തിരിക്കുന്ന ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ പോലുള്ള ഭാവി പദ്ധതികൾക്കും ശക്തി പകരുന്ന അറിവുകളും കഴിവുകളും ആഗോള പങ്കാളിത്തവും ആക്സിയം-4 ദൗത്യത്തിലൂടെ സാധ്യമാകും. യഥാർത്ഥ പരിശീലനം, ഗ്ലോബൽ ടീം വർക്ക്, ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾ തുടങ്ങിയവയ്ക്ക് ഈ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
ആക്സ്-4-ൽ ഇന്ത്യ നടത്തുന്ന 12 പരീക്ഷണങ്ങൾ ബഹിരാകാശ വെല്ലുവിളികൾ പരിഹരിക്കുന്നതിനും ഭൂമിയിലെ ജീവിതം മെച്ചപ്പെടുത്തുന്നതിനുമായുള്ളവയാണ്. ജീവശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരീക്ഷണങ്ങളാണ് ഇവ. മൈക്രോ ആൽഗകൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികൾ സംരക്ഷിക്കുന്നത്, ബഹിരാകാശത്തെ സസ്യ പ്രവർത്തനം, ടഫ് ടാർഡിഗ്രേഡുകൾ, ബഹിരാകാശയാത്രികരുടെ ആരോഗ്യം നിലനിർത്തൽ തുടങ്ങിയ സൂക്ഷ്മ പരീക്ഷണങ്ങളാണ് ഇന്ത്യ ആക്സിയം 4ൽ നടത്തുന്നത്. 20193 കോടി രൂപ ബജറ്റിൽ വിക്ഷേപിക്കപ്പെടുന്ന ഗഗൻയാൻ, 2026 ആകുമ്പോഴേക്കും മൂന്ന് ഇന്ത്യൻ ബഹിരാകാശയാത്രികരെ 400 കിലോമീറ്റർ ഭ്രമണപഥത്തിലേക്ക് മൂന്ന് ദിവസത്തേക്ക് അയയ്ക്കാനാണ് പദ്ധതി. ഈ വലിയ ദൗത്യത്തിനായുള്ള സന്നാഹമാണ് ആക്സ്-4. ഗഗൻയാനിനുള്ള റിയൽ വേൾഡ് പരിശീലനം, പരീക്ഷണ സാങ്കേതികവിദ്യ, സുരക്ഷ, ലോകോത്തര നിലവാരം തുടങ്ങിയവയ്ക്ക് ആക്സിയം-4 സുപ്രധാനമാണ്.
ഇതെല്ലാം മനസ്സിൽവെച്ചാണ് ഈ യാത്ര 1.4 ബില്യൺ ആളുകളുടെ സ്വപ്ന യാത്രയാണ് എന്ന് നേരത്തെ ശുഭാംശു ശുക്ല പറഞ്ഞത്. അതുകൊണ്ട് ഇന്ത്യയുടെ പ്രതീക്ഷകൾ വഹിക്കുന്ന മഹാദൗത്യമാണ് ആക്സിയം-4. അതിനു ചിലവഴിക്കുന്ന 550 കോടി രൂപ പണം മാത്രമല്ല; ബഹിരാകാശത്തെ നയിക്കാനുള്ള ഇന്ത്യയുടെ സ്വപ്ന നിക്ഷേപം കൂടിയാണ്. ഗഗൻയാൻ മുതൽ ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ വരെയുള്ള ഭാവിയുടെ ആരംഭമാണ് ആക്‌സ്-4 കെട്ടിപ്പടുക്കുന്നത്. 2025 ജൂൺ 8ന് ഇന്ത്യൻ സമയം വൈകുന്നേരം 6:41ന് ആക്സിയം 4 വിക്ഷേപിക്കാൻ തയ്യാറെടുക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം. ഈ ദൗത്യം ഐഎസ്‌എസിലേക്കുള്ള യാത്ര എന്നതിനപ്പുറം ബഹിരാകാശത്തും ശാസ്ത്രത്തിലും ആഗോള ടീം വർക്കിലും ഇന്ത്യയ്ക്ക് ഇനിയുമിനിയും ഉയരത്തിൽ പറക്കാൻ കഴിയുമെന്നതിന്റെ തെളിവാണ്.
Learn about Shubhanshu Shukla’s historic mission to the ISS, a collaborative effort involving Axiom Space, NASA, ESA, and ISRO. Discover the mission’s objectives, India’s investment, and its significance for the Gaganyaan project.