ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‌സി ഐറിന ( MSC IRINA ) വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ്. വിഴിഞ്ഞത്തിനും കേരളത്തിനും ചരിത്രനേട്ടം സമ്മാനിച്ച കപ്പലിനെ നിയന്ത്രിച്ചത് മലയാളി ക്യാപ്റ്റൻ വില്ലി ആന്റണിയാണ് എന്നതും അഭിമാനത്തിനു മാറ്റ് കൂട്ടുന്നു.

ഈ നിമിഷം മലയാളി എന്ന നിലയിൽ അഭിമാനത്തിനുപുറമേ ഭാഗ്യം കൂടിയായി കാണുന്നതായി ക്യാപ്റ്റൻ വില്ലി ആന്റണി പറഞ്ഞു. തൃശ്ശൂർ പുറനാട്ടുക്കര പാലോക്കാരൻ വീട്ടിൽ പരേതനായ ആന്റണിയുടെയും ലില്ലിയുടെയും മകനാണ് വില്ലി ആന്റണി. 29 വർഷമായി ഷിപ്പിങ് മേഖലയിലുള്ള ക്യാപ്റ്റൻ വില്ലി എംഎസ്‌സി കപ്പൽ കമ്പനിയിൽ അമരക്കാരനായിട്ട് 14 വർഷമായി. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശ്ശൂർക്കാരനായ തന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു.

കുട്ടിക്കാലം മുതൽക്കുതന്നെ വില്ലി കടൽ യാത്രയിൽ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ആന്റണി കൊച്ചി വെല്ലിംഗ്ടൺ ഐലൻഡിൽ മറൈൻ സർവേയറായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് ശേഷം കടൽ സഞ്ചാരിയാകാൻ വീട് വിട്ടിറങ്ങിയ വില്ലി 1996 ൽ കേഡറ്റായി മാറുന്നതിന് മുമ്പ് നോട്ടിക്കൽ സയൻസിൽ ഡിപ്ലോമ നേടി.

വർഷങ്ങളായി എല്ലാ തരം കപ്പലുകളും അദ്ദേഹം കൈകാര്യം ചെയ്യുന്നു. എം‌എസ്‌സി കപ്പൽ കമ്പനി അൾട്രാ-ലാർജ് കണ്ടെയ്നർ വെസ്സലുകൾ (ULCV) അവതരിപ്പിച്ചതുമുതൽ വില്ലി അവ കൈകാര്യം ചെയ്തുവരുന്നു. വലിയ കപ്പലുകൾക്ക് ഒറ്റ യാത്രയിൽ കൂടുതൽ ചരക്ക് കൊണ്ടുപോകാൻ കഴിയും എന്നതിനാൽ അവ പ്രവർത്തനക്ഷമതയും ചിലവ്-ഫലപ്രാപ്തിയും വർദ്ധിപ്പിക്കുമെന്ന് വില്ലി പറഞ്ഞു. കടൽക്കൊള്ളക്കാർ നിറഞ്ഞ പ്രദേശങ്ങളിലൂടെ പലതവണ കപ്പൽ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ ഭാഗ്യവശാൽ ഇതുവരെ അനിഷ്ട സംഭവങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും ദി ഹിന്ദുവിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സാമ്പത്തിക കുതിച്ചുചാട്ടത്തിന് വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നതായി വില്ലി അഭിപ്രായപ്പെട്ടു. കപ്പൽ പ്രൊഫഷനിലേക്കു തിരിയാൻ ആഗ്രഹിക്കുന്ന യുവാക്കൾ ആദ്യം കടലിലെ ജീവിതത്തെക്കുറിച്ചും നാവികന്റെ ജീവിതത്തിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും നന്നായി പഠിക്കണം. ലക്ഷ്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം ചെയ്യുകയും ഈ ജോലിയിൽ അഭിനിവേശം പുലർത്തുകയും വേണം. അപ്പോൾ മാത്രമേ കടലിലെ ജീവിതം മനോഹരമാകൂ- അദ്ദേഹം പറഞ്ഞു.

ഭാര്യ ഹിൽഡയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മകൻ ബെൻഹൈലും വിഴിഞ്ഞത്തേക്കുള്ള യാത്രയുടെ ആദ്യഘട്ടത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ജൂൺ 2 മുതൽ മകന് ക്ലാസ് ആരംഭിച്ചതിനാൽ കുടുംബം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സിംഗപ്പൂരിൽ ഇറങ്ങുകയായിരുന്നു.

Malayali Captain Willy Antony, who piloted the world’s largest container ship, MSC Irina, to Vizhinjam Port, shares his experiences, background, and insights on the port’s significance.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version