പഠിച്ചിറങ്ങിയ കോളേജിനായി 151 കോടി രൂപ സംഭാവന നൽകി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. മുംബൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കൽ ടെക്നോളജിക്കാണ് (ICT Mumbai) അദ്ദേഹം വൻ തുക ഗ്രാന്റ് നൽകിയിരിക്കുന്നത്. 1970ലാണ് മുകേഷ് അംബാനി മുംബൈ ഐസിടിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയത്.

മുകേഷ് അംബാനി പഠിക്കുന്ന കാലത്ത് യൂനിവേഴ്സിറ്റി ഡിപാർട്മെന്റ് ഓഫ് കെമിക്കൽ ടെക്നോളജി (UDCT) എന്നായിരുന്നു ഐസിടി അറിയപ്പെട്ടിരുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ അധ്യാപകൻ കൂടിയായ പ്രൊഫസർ എം.എം. ശർമ്മയുടെ ആത്മകഥ പ്രകാശനത്തിനായാണ് മുകേഷ് അംബാനി ഐസിടിയിൽ എത്തിയത്. കോളേജിൽ അദ്ദേഹം മൂന്ന് മണിക്കൂറോളം ചിലവഴിച്ചു.
പഠനകാലത്ത് പ്രൊഫസർ ശർമ്മയുടെ പ്രഭാഷണങ്ങളും ക്ലാസ്സുകളും തന്നെ ഏറെ പ്രചോദിപ്പിച്ചിരുന്നതായി മുകേഷ് അംബാനി പറഞ്ഞു. പിന്നീട് ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശിൽപ്പിയായി പ്രൊഫ. ശർമ്മ എങ്ങനെ പ്രവർത്തിച്ചുവെന്നും അദ്ദേഹം വിവരിച്ചു. ഇന്ത്യയ്ക്ക് വളരാനുള്ള ഒരേയൊരു മാർഗം ഇന്ത്യൻ വ്യവസായത്തെ ലൈസൻസ്-പെർമിറ്റ്-രാജിൽ നിന്ന് മോചിപ്പിക്കുക എന്നതാണെന്ന് പ്രൊഫ. ശർമ്മ നയരൂപീകരണ വിദഗ്ധരെ ബോധ്യപ്പെടുത്തി. ഇത് ഇന്ത്യൻ കമ്പനികൾക്ക് സ്കെയിൽ വർദ്ധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും ആഗോളതലത്തിൽ മത്സരിക്കാനും സഹായകരമായി. തന്റെ പിതാവ് ധീരുഭായ് അംബാനിയെ പോലെ, ഇന്ത്യൻ വ്യവസായത്തെ ആഗോള നേതൃത്വത്തിലേക്ക് മാറ്റാനുള്ള ജ്വലിക്കുന്ന ആഗ്രഹം പ്രൊഫസർ ശർമ്മയ്ക്ക് ഉണ്ടായിരുന്നു- മുകേഷ് അംബാനി പറഞ്ഞു. സ്വകാര്യ സംരംഭകത്വവുമായി സഹകരിച്ച് ശാസ്ത്രവും സാങ്കേതികവിദ്യയും അഭിവൃദ്ധിയുടെ വാതിലുകൾ തുറക്കുമെന്ന് ഇരുവരും വിശ്വസിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു .
ഇന്ത്യൻ രാസ വ്യവസായത്തിന്റെ വളർച്ചയിൽ പ്രൊഫസർ ശർമ്മയുടെ ശ്രമങ്ങളെ പ്രശംസിച്ച അംബാനി അദ്ദേഹത്തെ ‘രാഷ്ട്ര ഗുരു’ എന്നാണ് വിശേഷിപ്പിച്ചത്. ഐസിടിക്ക് വേണ്ടി നൽകുന്ന ഗ്രാന്റ് പ്രൊഫസർ ശർമ്മയുടെ പേരിൽ പ്രഖ്യാപിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മുകേഷ് അംബാനി പറഞ്ഞു.
Mukesh Ambani, Chairman of Reliance Industries, announced an unconditional grant of ₹151 crore to his alma mater, the Institute of Chemical Technology (ICT) Mumbai, in tribute to his former professor, MM Sharma.