ഏതാണ്ട് 100,000 ടൺ ബസുമതി അരി ഗുജറാത്ത് തുറമുഖങ്ങളിൽ കഴിഞ്ഞ രണ്ടാഴ്ചയായി കുടുങ്ങിക്കിടക്കുകയാണ്. ഇറാനിലേക്കുള്ള ഇന്ത്യയുടെ ബസുമതി കയറ്റുമതിയുടെ ഗണ്യമായ ഭാഗമാണ് ഇസ്രായേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് തുറമുഖത്ത് കെട്ടിക്കിടക്കുന്നത്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ഇന്ത്യൻ ബസുമതി അരിയുടെ കയറ്റുമതിയിൽ കാര്യമായ തടസ്സങ്ങൾക്ക് കാരണമായതകായാണ് റിപ്പോർട്ട്.

അരി തുറുമുഖത്ത് കുടുങ്ങിയത് കയറ്റുമതിക്കാർക്കും കാർഷിക വ്യാപാര സ്ഥാപനങ്ങൾക്കും ആശങ്കയുണ്ടാക്കിയിരുന്നു. ഇറാനിലേക്കുള്ള ഇന്ത്യയുടെ മൊത്തം ബസുമതി കയറ്റുമതിയുടെ അഞ്ചിലൊന്നിനെ ഈ തടസ്സം ബാധിച്ചിരുന്നു. കണ്ട്ല, മുന്ദ്ര തുറമുഖങ്ങളിൽ നിന്നാണ് ഇറാനിലേക്ക് പ്രധാനമായും അരി കയറ്റുമതി നടക്കുന്നത്. ഓൾ ഇന്ത്യ റൈസ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (AIREA) പ്രകാരം, ഇവ കാർഷിക-കയറ്റുമതി ലോജിസ്റ്റിക്സിന്റെ ഇന്ത്യയുടെ രണ്ട് പ്രധാന കവാടങ്ങളാണ്. മിഡിൽ ഈസ്റ്റിലുടനീളം സൈനിക നടപടി ശക്തമായപ്പോൾ ഷിപ്പിംഗ് ലൈനുകളും ഇൻഷുറർമാരും ഇറാനിലേക്കുള്ള സേവനങ്ങൾ നിർത്തിവച്ചിരുന്നു. ഇതേതുടർന്നാണ് അരി കെട്ടിക്കിടക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സംഘർഷത്തിൽ അയവ് വന്നതിനാൽ അരി കയറ്റുമതി ഉടൻ പൂർവ്വ സ്ഥിതിയിലാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
ഇറാൻ: ഇന്ത്യൻ ബസുമതിക്ക് ഒരു സുപ്രധാന വിപണി
2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറാനിലേക്ക് ഏകദേശം 1 ദശലക്ഷം ടൺ ബസുമതി അരി കയറ്റുമതി ചെയ്തിരുന്നു. സൗദി അറേബ്യയ്ക്ക് ശേഷം ഇന്ത്യൻ സുഗന്ധദ്രവ്യ അരിയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരാണ് ഇറാൻ. തുറുമുഖത്ത് കുടുങ്ങിപ്പോയ 100,000 ടൺ എന്നത് മൊത്തം വ്യാപാരത്തിന്റെ 18–20 ശതമാനമാണ്.
2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള മൊത്തം ബസുമതി അരി കയറ്റുമതി ഏകദേശം 6 ദശലക്ഷം ടണ്ണിലെത്തി. ഇറാഖ്, യുഎഇ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് മറ്റ് പ്രധാന ഉപഭോക്താക്കൾ.
മധ്യപൂർവ്വേഷ്യയിലെ സംഘർഷത്തിൽ അയവ് വന്നെങ്കിലും പത്ത് ദിവസത്തോളം നീണ്ട ആക്രമണങ്ങൾ വ്യാപാര പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഇത് ആഭ്യന്തര വിലയെ ബാധിച്ച് തുടങ്ങിയതായും ബസുമതി അരിയുടെ നിരക്ക് കിലോയ്ക്ക് ₹4–5 കുറയുന്നുവെന്നും വ്യാപാരികൾ പറയുന്നു.
അന്താരാഷ്ട്ര ഉപരോധങ്ങളിൽ വലയുന്ന ഇറാന്റെ പ്രധാന വ്യാപാര പങ്കാളിയാണ് ഇന്ത്യ. അരിയുടെ കാര്യത്തിൽ മാത്രമല്ല, ഫാർമസ്യൂട്ടിക്കൽസ്, ചായ, സ്റ്റീൽ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും ഇറാനിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്.