യുഎസ്സിൽ ഒന്നിലധികം സ്റ്റാർട്ടപ്പുകളിൽ ഒരേസമയം ജോലിചെയ്തു എന്ന ആരോപണത്തിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുകയാണ് സോഹം പരേഖ് എന്ന ഇന്ത്യൻ ടെക്കി. ഒരേ സമയം മൂന്നോ നാലോ സ്റ്റാർട്ടപ്പുകളിൽ രഹസ്യമായി ജോലി ചെയ്ത് കമ്പനികളെ കബളിപ്പിച്ചു എന്ന ഗുരുതര ‘മൂൺലൈറ്റിങ്’ (moonlighting) ആരോപണങ്ങളാണ് സോഹത്തിനെതിരെ ഉയർന്നിരിക്കുന്നത്. ഇതോടെ സംഭവം ‘സോഹം-ഗേറ്റ്’ എന്ന പേരിൽ ടെക് ലോകത്ത് ചർച്ചാവിഷയം ആയിരിക്കുകയാണ്.

മിക്സ്പാനൽ എന്ന സംരംഭത്തിന്റെ സഹസ്ഥാപകൽ സുഹൈൽ ദോഷിയാണ് സംഭവത്തെക്കുറിച്ച് ആദ്യം എക്സ് പ്ലാറ്റ്ഫോമിലൂടെ പോസ്റ്റ് പങ്കുവെച്ചത്. സോഹം ഒരേ സമയം നാല് സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്യുന്നതായും സിവി വ്യാജമാണെന്നും സുഹൈൽ പറയുന്നു. സോഹത്തിനെ മുൻപ് താൻ ഇത്തരം കാര്യങ്ങളുടെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതാണെന്നും പക്ഷേ ഇപ്പോഴും ഇയാൾ തട്ടിപ്പ് തുടരുന്നതായും സുഹൈൽ ആരോപിക്കുന്നു.
സിവി പ്രകാരം സോഹം മുംബൈ സർവകലാശാലയിൽ നിന്ന് ബിരുദവും ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയതായാണ് കാണിക്കുന്നത്. ഡൈനാമോ എഐ, യൂണിയൻ എഐ, സിന്തസിയ പോലുള്ള പ്രമുഖ കമ്പനികളിൽ ടെക്നിക്കൽ റോളുകളിൽ പ്രവർത്തിച്ചതായും സിവിയിൽ പറയുന്നു. എന്നാൽ ഈ വിവരങ്ങൾ വ്യാജമാണെന്നും സിവിയിലുള്ള ലിങ്കുകൾ പ്രവർത്തിക്കുന്നവ അല്ലെന്നും സുഹൈൽ ആരോപിക്കുന്നു. സുഹൈലിന്റെ വെളിപ്പെടുത്തലോടെ സമാന അനുഭവങ്ങളുമായി നിരവധി സ്റ്റാർട്ടപ്പ് സ്ഥാപകരും രംഗത്തെത്തി. ഇതോടെയാണ് സോഹത്തിന്റെ മൂൺലൈറ്റിങ് ചർച്ചാവിഷയമായത്.
Indian software engineer Soham Parekh faces serious accusations from Suhail Doshi of secretly working for multiple Silicon Valley startups simultaneously, raising concerns about resume integrity, remote work ethics, and transparency in the tech industry.