തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ (Thiruvananthapuram International Airport ) പൊതുഇന്ധന ശാലയും (Open Access Fuel Farm) എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് ഫെസിലിറ്റിയും (Aircraft Refueling Facility) കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാനസൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ പറഞ്ഞു.

വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എണ്ണ കമ്പനികൾക്കും ചേർന്ന് ഉപയോഗിക്കാവുന്ന പൊതുഇന്ധന ശാലയും വിതരണ സംവിധാനവുമാണ് ഓപ്പൺ ആക്സസ് ഇന്ധന ശാല. തിരുവനന്തപുരം എയർപോർട്ടിനെ ആധുനിക വ്യോമയാന ഹബ് ആക്കി വികസിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണിത്. പുതിയ സംവിധാനം എത്തുന്നതോടെ കൂടുതൽ ഇന്ധന കമ്പനികൾക്ക് എയർപോർട്ടിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നതിനൊപ്പം ചിലവ് കുറയ്ക്കാനുമാകും. ഹൈഡ്രന്റ് സംവിധാനം ഉപയോഗിച്ച് വേഗത്തിൽ ഇന്ധനം നിറയ്ക്കലും സാധ്യമാകും.
രണ്ടു വർഷത്തിനുള്ളിൽ എയർപോർട്ടിൽ വലിയ ജെറ്റ് ഇന്ധന സംഭരണശാലയും ഹൈഡ്രന്റ് സംവിധാനവും നിർമ്മിക്കുമെന്നും ഇത് വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാനുള്ള സമയം കുറയ്ക്കാനും സുരക്ഷ വർധിപ്പിക്കാനും സഹായിക്കുമെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു.
Thiruvananthapuram International Airport commissions an Open Access Fuel Farm and Aircraft Refueling Facility to boost efficiency and sustainability.