ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയിൽ (Bengaluru-Chennai Expressway) കർണാടകയിലെ നിർമാണം പൂർത്തിയായ 71 കിലോമീറ്റർ ദൂരത്തിൽ ടോൾ പിരിവ് ആരംഭിക്കും. ഏഴ് മാസങ്ങൾക്കു മുൻപാണ് അതിവേഗപാതയുടെ ഭാഗമായ ഹൊസ്കോട്ടെ-ബേതമംഗല (Hoskote-Bethamangala) ഭാഗം പൂർണമായി ഗതാഗതത്തിനു തുറന്നുനൽകിയത്. ഇതിനുപിന്നാലെയാണ് പാതയുടെ ടോൾ നിരക്കുകൾ ദേശീയപാത അതോറിറ്റി (NHAI) അന്തിമമാക്കിയിരിക്കുന്നത്. എക്സ്പ്രസ് വേയുടെ മികവ് സാധാരണ യാത്രക്കാരെ ആകർഷിക്കുന്നുവെങ്കിലും ടോൾ നിരക്കുകൾ ആവേശം കെടുത്തും.

ഹൊസ്കോട്ടിനടുത്തുള്ള ഹെഡിഗെനബലെയിൽ (Hedigenabele) നിന്ന് കെജിഎഫിന് (KGF) സമീപമുള്ള സുന്ദർപാളയയിലേക്ക് (Sundarapalaya) കാർ-ജീപ്പിലൂടെ യാത്ര ചെയ്യുന്നവർ ഒരു യാത്രയ്ക്ക് 185 രൂപയും റൗണ്ട് ട്രിപ്പിന് 275 രൂപയും ടോൾ നൽകണം. അതേസമയം എതിർദിശയിൽ – സുന്ദർപാളയ മുതൽ ഹെഡിഗെനബലെ വരെ – ടോൾ നിരക്ക് കൂടുതലാണ്. ഒരു യാത്രയ്ക്ക് 190 രൂപയും റൗണ്ട് ട്രിപ്പിന് 280 രൂപയുമാണ് നിരക്ക്. ഹെഡിഗെനബെലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദർപാളയ എന്നിവിടങ്ങളിലായി നാല് പ്ലാസകളാണ് ഉള്ളത്. ഓരോ ഇടങ്ങളിലും ദൂരത്തെ അടിസ്ഥാനമാക്കിയായിരിക്കും ടോൾ ഈടാക്കുക.
ജില്ലാ ഭരണകൂടവുമായുള്ള ഏകോപനത്തിനു ശേഷം ടോൾ പിരിവ് ഉടൻ ആരംഭിക്കുമെന്ന് എൻഎച്ച്‌എഐ പ്രതിനിധി പറഞ്ഞു. ബെംഗളൂരു–ചെന്നൈ എക്സ്പ്രസ് വേയുടെ ആകെ ദൂരം 262 കിലോമീറ്ററാണ്. അടുത്ത വർഷം ജൂൺ മാസത്തോടെ അതിവേഗപാത പൂർണതോതിൽ ഗതാഗതത്തിനു തുറന്നുകൊടുക്കും. 16370 കോടി രൂപ ചിലവിൽ നിർമിക്കുന്ന അതിവേഗപാതയിൽ ആകെ 6 ടോൾ പ്ലാസകളുണ്ടാകും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
Toll collection starts on the 71 km completed stretch of the Bengaluru-Chennai Expressway in Karnataka. NHAI finalized rates; single trip and round trip tolls vary by direction.