രാജ്യത്തെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ ആധുനികവൽക്കരണത്തിന്റെ പുതിയ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി (Amrit Bharat Station Scheme) പ്രകാരം തമിഴ്‌നാട്ടിലെ 77 സ്റ്റേഷനുകൾ പുനർവികസിപ്പിക്കുകയാണെന്നും സംസ്ഥാന സന്ദർശന വേളയിൽ മോഡി പറഞ്ഞു.
ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ട് 2022ൽ ആരംഭിച്ച പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ സ്കീം (ABSS). റെയിൽവേ സ്റ്റേഷനുകളെ കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സുഖകരവും ഭാവിക്ക് അനുയോജ്യവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ആരംഭിച്ചത്. മാസ്റ്റർ പ്ലാനുകൾ സൃഷ്ടിക്കുക, മൾട്ടിമോഡൽ കണക്റ്റിവിറ്റി പ്രോത്സാഹിപ്പിക്കുക, യാത്രക്കാർക്ക് മികച്ച സ്റ്റേഷൻ പ്രവേശനക്ഷമത ഉറപ്പാക്കുക തുടങ്ങിയ ദീർഘകാല ദർശനമാണ് പദ്ധതിക്കുള്ളത്.
നവീകരണത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിൽ മികച്ച പ്രവേശന കവാടങ്ങൾ, കാത്തിരിപ്പ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സൗജന്യ വൈ-ഫൈ, എക്സിക്യൂട്ടീവ് ലോഞ്ചുകൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള ഇടങ്ങൾ, ലാൻഡ്‌സ്കേപ്പിംഗ് തുടങ്ങിയവ ഒരുക്കും. ഓരോ സ്റ്റേഷനിലെയും ആവശ്യകത കണക്കിലെടുത്താണ് ഈ സൗകര്യങ്ങൾ വികസിപ്പിക്കുക.
ഘട്ടം ഘട്ടമായാണ് റെയിൽവേ മന്ത്രാലയം അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ എബിഎസ്എസ് പ്രകാരം 1300ലധികം സ്റ്റേഷനുകളാണ് വികസനത്തിനായി കണ്ടെത്തിയിരിക്കുന്നത്. മെയ് മാസത്തിൽ, 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന 103 പുനർവികസിപ്പിച്ച റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തിരുന്നു. 1100 കോടി രൂപയിലധികം ചിലവഴിച്ചാണ് ഈ സ്റ്റേഷനുകൾ വികസിപ്പിച്ചത്.
Explore the Amrit Bharat Station Scheme, PM Modi’s initiative to transform Indian railway stations with modern amenities, better connectivity, and improved passenger experience.