കേരളത്തിൽ ഷിപ്പിങ് മേഖലയിലെ വിവിധ കോഴ്സുകളിൽ അംഗീകൃത പരിശീലനം നൽകാൻ രണ്ട് കേന്ദ്രങ്ങൾ ഉടൻ സജ്ജമാക്കും. കൊടുങ്ങല്ലൂരിലും നീണ്ടകരയിലുമാണ് മാരിടൈം ബോർഡ് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ഇന്ത്യൻ തീരമേഖലയിൽ കപ്പൽ അപകടങ്ങൾ ഏറിയതോടെ ഷിപ്പിങ് മേഖലയിൽ അനധികൃത പരിശീലനം നൽകുന്ന സ്ഥാപനങ്ങൾക്ക് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് തീരുമാനം.

അനുമതിയില്ലാതെ സ്വകാര്യ പരിശീലന കേന്ദ്രങ്ങൾ സമുദ്ര കോഴ്സുകൾ നടത്തുന്നത് നിരോധിച്ചുകൊണ്ട് ഷിപ്പിംഗ് ഡയറക്ടർ ജനറൽ ഓഗസ്റ്റ് 1ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യൻ നാവികർക്ക് നൽകുന്ന സമുദ്ര വിദ്യാഭ്യാസവും പരിശീലനവും ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ (IMO) നിർദ്ദേശിക്കുന്നതും DGS നടപ്പിലാക്കുന്നതുമായ കർശനമായ ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങൾ പാലിച്ചാകണം എന്നാണ് നിർദേശം പുറപ്പെടുവിച്ചത്. ഇതിനുപിന്നാലെയാണ് കേരളത്തിൽ പുതിയ പരിശീലന കേന്ദ്രങ്ങൾ.
കൊടുങ്ങല്ലൂരിൽ പരിശീലന കേന്ദ്രത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിക്കഴിഞ്ഞു. അധികം വൈകാതെ പരിശീലനം ആരംഭിക്കും. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അംഗീകരിച്ച മാരിടൈം കോഴ്സുകൾ നടത്തുന്ന സംസ്ഥാനത്തെ ആദ്യ കേന്ദ്രമായി മാറാനാണ് കൊടുങ്ങല്ലൂരിലെ പരിശീലനകേന്ദ്രം ഒരുങ്ങുന്നത്. ജോലിസാധ്യതയേറെയുള്ള, കടൽസുരക്ഷയുമായി ബന്ധപ്പെട്ട കോഴ്സുകളാണ് ആദ്യം ആരംഭിക്കുക. വിദ്യാർഥികൾക്ക് തൃശ്ശൂർ പോലീസ് അക്കാഡമിയിലും കൊച്ചിൻ ഷിപ്പ്യാർഡിലുമടക്കം പ്രായോഗിക പരിശീലനവും നൽകും.
Two new approved maritime training centers are set to open in Kodungallur and Neendakara, following a DG Shipping ban on unauthorized institutes.