പണം വെച്ചുള്ള ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്ന ഓൺലൈൻ ഗെയിമിംഗ് പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ബില്ലിന് ലോക്സഭ അംഗീകാരം നൽകിയിരിക്കുകയാണ്. ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളെ നിയമത്തിന് കീഴിൽ കൊണ്ടുവരിക ഡിജിറ്റൽ ആപ്പുകൾ വഴിയുള്ള അനധികൃത ചൂതാട്ടത്തിന് നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള ബിൽ റിയൽ-മണി ഗെയിമുകൾക്ക് പൂർണ്ണമായ നിരോധനമാണ് നിർദ്ദേശിക്കുന്നത്. പണം പ്രതിഫലമായി പ്രതീക്ഷിച്ച് പങ്കെടുക്കാൻ പണം നിക്ഷേപിച്ചാണ് റിയൽ-മണി ഗെയിമുകൾ കളിക്കുക. ഇന്ത്യയിലെ പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്കെല്ലാം നിയമം ബാധകമാകും. രാജ്യത്തെ 3.7 ബില്യൺ ഡോളർ വിപണിയെയാണ് ബിൽ ബാധിക്കുക.
നടപടിക്കെതിരെ ഓൺലൈൻ ഗെയിമിംഗ് വ്യവസായം കടുത്ത പ്രതിഷേധത്തിലാണ്. രാജ്യത്തെ 3.7 ബില്യൺ ഡോളർ ഓൺലൈൻ ഗെയിമിംഗ് വിപണി വരുമാനത്തിന്റെ ഏകദേശം 86 ശതമാനവും റിയൽ മണി ഗെയിമിംഗ് മേഖലയാണ്. 200,000ത്തിലധികം ജോലി അവസരങ്ങളും പ്രതിവർഷം 25,000 കോടി രൂപ നികുതിയായും ഇവ നൽകുന്നതായുമാണ് കണക്ക്. ബിൽ നിയമമാകുന്നതോടെ 600ലധികം കമ്പനികൾ അടച്ചുപൂട്ടും എന്നും രണ്ട് ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെടും എന്നും കണക്കാക്കപ്പെടുന്നു. ബിൽ പ്രാബല്യത്തിൽ വരുന്നതോടെ ഡ്രീം11, മൈ11സർക്കിൾ, ഹൗസാറ്റ് തുടങ്ങിയ വമ്പൻ ഗെയിമിങ് ആപ്പുകൾക്കുമേൽ നിയന്ത്രണം വരും.
The Lok Sabha has passed a bill to regulate online gaming, which is expected to negatively impact the $3.7 billion real-money gaming market and cause significant job losses.