ഇന്ത്യയുടെ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) ഖത്തറിലെ കൂടുതൽ കേന്ദ്രങ്ങളിലേക്ക്. ദോഹയിലെ ലുലു മാളിൽ കഴിഞ്ഞ ദിവസം യുപിഐ സംവിധാനം കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇരു രാജ്യങ്ങളിലെയും പൗരന്മാർക്കും ഇടപാടുകൾ എളുപ്പമാക്കുക എന്നതാണ് യുപിഐ ലോഞ്ചിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഡിജിറ്റൽ, സാമ്പത്തിക സഹകരണത്തിൽ പുതിയ നാഴികക്കല്ലാണിതെന്ന് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി ഗോയൽ പറഞ്ഞു. ഇന്ത്യയും ഖത്തറും തമ്മിലുള്ള സുഗമവും ചിലവ് കുറഞ്ഞതുമായ മൂലധന സഞ്ചാരം സുഗമമാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ മാസം ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഔട്ട്‌ലെറ്റുകളിൽ ഇന്ത്യ യുപിഐ സംവിധാനം ആരംഭിച്ചതിനു പിന്നാലെയാണ്, ഖത്തറിലെ ലുലു ഗ്രൂപ്പിന്റെ സ്റ്റോറുകളിലും ഈ സൗകര്യം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞമാസം എൻപിസിഐ ഇന്റർനാഷണൽ പേയ്‌മെന്റ്‌സ് ലിമിറ്റഡ് (NIPL) ഖത്തർ നാഷണൽ ബാങ്കുമായി (QNB) സഹകരിച്ചാണ് ക്യുഎൻബി സേവനമനുഷ്ഠിക്കുന്ന വ്യാപാരികൾക്കായി ഖത്തറിലുടനീളമുള്ള പോയിന്റ് ഓഫ് സെയിൽ ടെർമിനലുകളിൽ യുപിഐ ആരംഭിച്ചത്.
യുപിഐ സ്വീകരിക്കാൻ ഖത്തറിലെ മറ്റ് ബാങ്കുകളെയും സ്ഥാപനങ്ങളെയും ഗോയൽ പ്രോത്സാഹിപ്പിച്ചു. ഖത്തറിൽ യുപിഐ ഇടപാടുകൾ ആരംഭിക്കുന്നതിൽ സന്തുഷ്ടനാണ്. ഇത് സാങ്കേതിക പരിഹാരമോ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമോ മാത്രമല്ല, ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിവുള്ള ഒന്നാണ്-അദ്ദേഹം പറഞ്ഞു.
ഒമ്പത് വർഷം മുമ്പ് ആരംഭിച്ച യുപിഐ, ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ വിജയഗാഥകളിൽ ഒന്നായി ഇതിനകം മാറിക്കഴിഞ്ഞു. പ്രതിവർഷം 640 ബില്യണിലധികം ഇടപാടുകൾ പ്രോസസ്സ് ചെയ്യപ്പെടുന്ന യുപിഐ, ഫിൻടെക് നവീകരണത്തിൽ ഇന്ത്യയുടെ വിജയത്തിന്റെ തെളിവാണ്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ 85 ശതമാനവും ആഗോള ഡിജിറ്റൽ ഇടപാടുകളുടെ പകുതിയോളവും യുപിഐയുടെ കീഴിൽ വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
india’s UPI launched at lulu mall doha by piyush goyal, following hamad airport. NIPL-QNB cooperation makes transactions easier in qatar.