ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് (ITU) ഭരണസമിതിയെ പിരിച്ചുവിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). ഐടിയു ഡയറക്ടർ ബോർഡ് മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയിരിക്കുകയാണ്. ബാങ്കിന്റെ വഷളാകുന്ന സാമ്പത്തിക ആരോഗ്യത്തെയും ഭരണ പ്രശ്‌നങ്ങളെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയാണ് നടപടി.

12 മാസത്തേക്കാണ് ബാങ്കിന്റെ ഭരണസമിതി പിരിച്ചുവിട്ട്, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് രാജു എസ്. നായരെ അഡ്മിനിസ്‌ട്രേറ്ററായി ആർബിഐ നിയമിച്ചിരിക്കുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനായി സൗത്ത് ഇന്ത്യൻ ബാങ്ക് മുൻ ഡെപ്യൂട്ടി ജനറൽ മാനേജർ കെ. മോഹനൻ, ഫെഡറൽ ബാങ്ക് മുൻ വൈസ് പ്രസിഡന്റ് ടി.എ. മുഹമ്മദ് സഗീർ എന്നിവരടങ്ങുന്ന ഉപദേശക സമിതിയും ആർബിഐ രൂപീകരിച്ചിട്ടുണ്ട്.
ബാങ്കിലെ മോശം സാമ്പത്തിക സ്ഥിതിയും ഭരണ മാനദണ്ഡങ്ങളും കാരണമുണ്ടായ ചില പ്രധാന ആശങ്കകളാണ് നടപടിയിലേക്ക് നയിച്ചതെന്ന് ആർബിഐ അറിയിച്ചു. കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ വീഴ്‌ച കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ജൂലായ് മുപ്പതിന് ആർബിഐ ബാങ്കിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു. 2025 ജൂലൈ 30ന് ബിസിനസ്സ് അവസാനിക്കുന്ന സമയം മുതൽ, ആർബിഐയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ബാങ്ക് ഏതെങ്കിലും വായ്പയോ മുൻകൂർ അനുവദിക്കുകയോ പുതുക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകി.
തുടർന്ന് നിക്ഷേപ ഇൻഷുറൻസ് സ്‌കീം പ്രകാരം അഞ്ചുലക്ഷം രൂപവരെ നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നതിനിടയിലാണ് ഭരണസമിതിയെ പിരിച്ചുവിട്ട് ആർബിഐ ഉത്തരവിറക്കിയിരിക്കുന്നത്.
the rbi superseded the board of irinjalakuda town co-operative urban bank (itu) and appointed an administrator, citing deteriorating financial health and governance issues.