ഗൂഗിളിന്റെ നിക്ഷേപം തമിഴ്നാട്ടിലേക്ക് ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിൽ ഡിഎംകെ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷമായ എഐഎഡിഎംകെ. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ തമിഴനാണെങ്കിലും, ഗൂഗിൾ പോയത് ആന്ധ്രാപ്രദേശിലേക്കാണെന്ന് എഐഎഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ പറഞ്ഞു. തമിഴ്നാടിന് വലിയൊരു സാങ്കേതിക നിക്ഷേപം ഉറപ്പാക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.

സുന്ദർ പിച്ചൈ തമിഴനായിരുന്നിട്ടും, തമിഴ്നാട്ടിൽ തങ്ങളുടെ എഐ ഇൻഫ്രാസ്ട്രക്ചർ ഹബ് സ്ഥാപിക്കാൻ ഗൂഗിളിനെ ക്ഷണിക്കുന്നതിൽ ഡിഎംകെ പരാജയപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ നിഷ്ക്രിയത്വം കാരണം, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതി ആന്ധ്രാപ്രദേശിന് നൽകിയിരിക്കുകയാണ്. ഡിഎംകെ സർക്കാർ അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുന്നത് സംസ്ഥാനത്തെ നിക്ഷേപ സാധ്യതകളെ ഇല്ലാതാക്കുന്നതായും ഉദയകുമാർ ആരോപിച്ചു. ഇതിനുപുറമേ മേഖലയിലെ തൊഴിലവസരങ്ങളെയും സാങ്കേതിക പുരോഗതിയെയും ഇത് ബാധിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ചയാണ് ഗൂഗിൾ ക്ലൗഡ് ഗ്ലോബൽ സിഇഒ തോമസ് കുര്യൻ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കമ്പനിയുടെ ഏറ്റവും വലിയ എഐ, ഡാറ്റാ സെന്റർ ഹബ് സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്.
aiadmk criticises dmk as google, whose ceo is tamil, chooses andhra pradesh for its ai infrastructure hub, citing the tamil nadu government’s failure.