പുതിയ മിഡ്-എയർ റിഫ്യൂവലിംഗ് വിമാനങ്ങൾ ഉൾപ്പെടുത്താൻ നീണ്ടകാലമായി ശ്രമങ്ങൾ നടത്തുകയാണ് ഇന്ത്യൻ വ്യോമസേന. ഇപ്പോൾ ഏകദേശം 8000 കോടി രൂപ വിലമതിക്കുന്ന കരാറാണ് ഇന്ത്യ ഇസ്രായേൽ കമ്പനിക്ക് നൽകാനൊരുങ്ങുന്നത്. ഇസ്രായേൽ സർക്കാർ ഉടമസ്ഥതയിലുള്ള ഇസ്രായേൽ എയർക്രാഫ്റ്റ് ഇൻഡസ്ട്രീസിനാണ് (IAI) കരാർ നൽകാൻ സാധ്യതയെന്ന് പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കരാർ ലഭിച്ചാൽ കമ്പനി ആറ് പഴയ ബോയിങ് 767 കൊമേർഷ്യൽ വിമാനങ്ങളെ ടാങ്കർ വിമാനങ്ങളാക്കി പരിഷ്‌കരിച്ച് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും. കരാറിൽ ഏകദേശം 30 ശതമാനം ‘മേക്ക് ഇൻ ഇന്ത്യ’ ഘടകം ഉൾപ്പെടുത്താൻ കമ്പനി സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. റഷ്യൻ, യൂറോപ്യൻ കമ്പനികളും കരാറിനായി മുന്നോട്ടു വന്നിരുന്നു. എന്നാൽ 3–30% സ്വദേശീയ ഉള്ളടക്കം ഉൾപ്പെടുത്തുകയെന്ന ഇന്ത്യൻ വ്യവസ്ഥകൾ പാലിക്കാൻ കഴിയാത്തതിനാൽ പിൻവാങ്ങുകയായിരുന്നു. ഇതോടെ ഐഎഐ കരാറിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയായിരുന്നു.
നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് ആഗ്ര ആസ്ഥാനമായുള്ള ആറു റഷ്യൻ ഐഎൽ-78 റിഫ്യൂവലിംഗ് വിമാനങ്ങളാണ് പ്രവർത്തനത്തിലുള്ളത്. ഇവ വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങൾക്ക് വായുവിൽ ഇന്ധനം നിറച്ച് ദൈർഘ്യമേറിയ ദൗത്യങ്ങൾ നടത്താൻ സഹായിക്കുന്നു. കഴിഞ്ഞ 15 വർഷത്തോളമായി വ്യോമസേനയ്ക്ക് ആറ് പുതിയ ടാങ്കർ വിമാനങ്ങൾ വാങ്ങാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും വിവിധ കാരണങ്ങളാൽ വിജയിച്ചില്ല. അടുത്തിടെ, ആവശ്യകത നിറവേറ്റാനായി വ്യോമസേന ഒരു ടാങ്കർ വിമാനം ലീസിനെടുത്തി. എന്നാൽ പ്രതിരോധ ആവശ്യങ്ങൾ നിറവേറ്റാൻ കൂടുതൽ ടാങ്കർ വിമാനങ്ങൾ അനിവാര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.
indian air force is likely to award an ₹8000 crore contract to israel aircraft industries (iai) to convert 6 boeing 767s into tanker aircraft.