കണ്ണൂർ അഴീക്കലിലെ നിർദിഷ്ട അന്താരാഷ്ട്ര തുറമുഖം വാണിജ്യ പ്രവർത്തനം ആരംഭിക്കുമ്പോൾതന്നെ സർക്കാരിനു വരുമാനവിഹിതം ലഭിക്കണമെന്ന നിബന്ധന സർക്കാർ തിരുത്തി. നടത്തിപ്പ് ഏറ്റെടുക്കുന്ന കമ്പനി, വാണിജ്യപ്രവർത്തനം തുടങ്ങി 30 വർഷത്തിനുശേഷം മാത്രം സർക്കാരിനു വരുമാന വിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

തുറമുഖത്തിന്റെ നിർമാണവും നടത്തിപ്പും ഏറ്റെടുക്കാൻ സ്വകാര്യ നിക്ഷേപകർക്കു താൽപര്യം കുറയുമെന്നു വാദിച്ചാണ്, 30 വർഷത്തേക്കുള്ള വരുമാനം ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റിൽ മന്ത്രിസഭ ഡിപിആർ അംഗീകരിച്ച്, ഫിഷറീസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവാണു കഴിഞ്ഞദിവസം തിരുത്തിയിറക്കിയിരിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തു നിന്നുള്ള വരുമാനം വാണിജ്യപ്രവർത്തനം തുടങ്ങി 15ആം വർഷം ലഭിക്കുമെന്നു വ്യവസ്ഥയുള്ളിടത്താണ് അഴീക്കൽ തുറമുഖത്തു നിന്നുള്ള വരുമാന വിഹിതം 30 വർഷത്തിനുശേഷം മതിയെന്നു സർക്കാർ സമ്മതിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ചെയർമാനായ, മലബാർ ഇന്റർനാഷനൽ പോർട്സ് ആൻഡ് സെസ് ലിമിറ്റഡ് (MIPSL) എന്ന കമ്പനിക്കാണു പദ്ധതിയുടെ മേൽനോട്ടം.
സർക്കാരിന്റെ 200 ഏക്കർ ഭൂമിയിലാണു തുറമുഖ പദ്ധതി വരുന്നത്. ബ്രേക്ക് വാട്ടർ നിർമാണത്തിനായി 2808 കോടി രൂപ സർക്കാർ മുടക്കും. സാങ്കേതിക-സാമ്പത്തിക സാധ്യതാ റിപ്പോർട്ട് തയ്യാറാക്കിയ സെന്റർ ഫോർ മാനേജ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ്, പദ്ധതിക്കായി വരുമാനം പങ്കിടൽ പദ്ധതിയും ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, തുറമുഖത്തിന്റെ പ്രവർത്തനത്തിന്റെ ആദ്യ വർഷം മുതൽ തന്നെ സർക്കാരിന് വരുമാന വിഹിതം ലഭിക്കണമെന്ന് സമ്മതിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭ 2024 ഓഗസ്റ്റിൽ ഡിപിആർ അംഗീകരിച്ചു. എന്നാൽ തുറമുഖ മേഖലയിലെ കോർപറേറ്റ് കമ്പനികളുമായി എംഐപിഎസ്എൽ നടത്തിയ ചർച്ചയ്ക്കു ശേഷമാണ് വരുമാന വ്യവസ്ഥ തിരുത്തിയത്.
The Kerala government has revised its policy on the Azhikkal Port project, deciding to forgo its revenue share for the first 30 years of operation to attract private investors. The move aims to boost port development and private participation under MIPSL’s supervision.
