വിപുലമായ പ്രതിരോധ പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്താൻ സമ്മതിച്ച് ഇന്ത്യയും റഷ്യയും. പ്രത്യേക സൈനിക സാങ്കേതികവിദ്യകളിലെ സഹകരണവും ശക്തമായ പ്രതിരോധ-വ്യാവസായിക സഹകരണവും ഉൾപ്പെടെയാണിത്. മോഡി-പുടിൻ ഉച്ചകോടിക്ക് മുന്നോടിയായി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റഷ്യയിൽ നിന്ന് അകലം പാലിക്കാൻ അമേരിക്കയും യൂറോപ്യൻ യൂണിയനും സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും തന്ത്രപരമായ തീരുമാനങ്ങളും സഹകരണവുമായി മുന്നോട്ട് പോകാനാണ് ഇരുരാജ്യങ്ങളുടേയും ഉദ്ദേശം.

ഇന്ത്യ കൂടുതൽ എസ്-400 ട്രയംഫ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്നത് പ്രധാന ചർച്ചയായി. അവയുടെ ഉപരിതല-വ്യോമ മിസൈലുകളും വൻതോതിൽ വാങ്ങും. ഇതിനുപുറമേ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ നവീകരിക്കുന്നതും ദീർഘദൂര ആർ-37, ആർവിവി-ബിഡി വ്യോമ-വ്യോമ മിസൈലുകൾ എന്നിവ ഉപയോഗിച്ച് ആയുധമാക്കുന്നതും സംബന്ധിച്ചും ചർച്ചകൾ നടന്നു. അതേസമയം, 23ആമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി ഇന്ന് നടക്കും. ഹൈദരാബാദ് ഹൗസിൽ ഉച്ചയ്ക്ക് 12 നാണ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ ചർച്ച നടക്കുക. ഉച്ചകോടിയിൽ ഇന്ത്യയും റഷ്യയും തമ്മിൽ ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള തീരുമാനവുമുണ്ടാകും. നിലവിലുള്ള സഹകരണം അവലോകനം ചെയ്യുന്നതിനും പുതിയ പങ്കാളിത്ത മേഖലകൾ തിരിച്ചറിയുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിനിധി ചർച്ചകളാണ് നടക്കുക.
റഷ്യയുമായുള്ള വ്യാപാരക്കമ്മി കുറയ്ക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽസ്, കാർഷിക ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ ഇന്ത്യൻ കയറ്റുമതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഷിപ്പിംഗ്, ആരോഗ്യ സംരക്ഷണം, വളങ്ങൾ, കണക്റ്റിവിറ്റി എന്നിവയിൽ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്. റഷ്യ-ഇന്ത്യ സാമ്പത്തിക സഹകരണത്തിനായുള്ള 2030ലെ രൂപരേഖ, ലിക്വിഡ് റോക്കറ്റ് എഞ്ചിൻ നിർമാണത്തെക്കുറിച്ചുള്ള മെമ്മോറാണ്ടം തുടങ്ങിയ നിർണായകമായ പല തീരുമാനങ്ങളും ഉണ്ടായേക്കും.
India and Russia are set to enhance their extensive defence partnership, focusing on S-400 systems and military cooperation, during the 23rd Annual Summit, even as the US and EU push for distancing.
