ജർമ്മനി വഴി യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് വിസാ-രഹിത ട്രാൻസിറ്റ് സൗകര്യം പ്രഖ്യാപിച്ചു. ജർമ്മൻ ചാൻസലർ ഫ്രഡ്രിക് മെർസിന്റെ ഔദ്യോഗിക ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. പുതിയ സൗകര്യം നിലവിൽ വരുന്നതോടെ, ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ഇനി പ്രത്യേക ട്രാൻസിറ്റ് വിസ ആവശ്യമില്ല. ഇതിലൂടെ അന്താരാഷ്ട്ര യാത്രകളിലെ നടപടികളും താമസവും കുറയുമെന്ന് വിലയിരുത്തപ്പെടുന്നു.

ട്രാൻസിറ്റ് വിസ ഒഴിവാക്കിയതിന് ചാൻസലർ മെർസിനോട് നന്ദി അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഇത് ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പറഞ്ഞു. നേരത്തെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ബെർലിൻ തുടങ്ങിയ ജർമ്മൻ വിമാനത്താവളങ്ങളിൽ അന്താരാഷ്ട്ര ട്രാൻസിറ്റ് മേഖലയിലൊതുങ്ങിയിരുന്നെങ്കിലും ഇന്ത്യക്കാർക്ക് ഷെംഗൻ ട്രാൻസിറ്റ് വിസ ആവശ്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഈ നിയന്ത്രണം നീങ്ങും. എന്നാൽ ജർമ്മനിയിലേക്കോ മറ്റ് ഷെംഗൻ രാജ്യങ്ങളിലേക്കോ പ്രവേശിക്കാൻ ടൂറിസ്റ്റ്, ബിസിനസ്, സ്റ്റുഡന്റ് വിസകൾ തുടർന്നും ആവശ്യമായിരിക്കും എന്ന് അധികൃതർ വ്യക്തമാക്കി.
ഇതോടൊപ്പം ഇന്ത്യ–ജർമ്മനി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനുള്ള ഉന്നത വിദ്യാഭ്യാസ സഹകരണ റോഡ്‌മാപ്പ് തയ്യാറാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ രംഗത്തെ പങ്കാളിത്തത്തിന് പുതിയ ദിശ നൽകുന്ന ഈ റോഡ്‌മാപ്പിന്റെ ഭാഗമായി ജർമ്മൻ സർവകലാശാലകളെ ഇന്ത്യയിൽ ക്യാമ്പസുകൾ ആരംഭിക്കാൻ ക്ഷണിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Good news for Indian travelers! Germany announces visa-free transit for Indians. Learn more about Chancellor Friedrich Merz’s visit and the new India-Germany education roadmap